Leader Page
നാലര മാസത്തെ പശ്ചിമേഷ്യൻ യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നു. ഇറാനെതിരായ അമേരിക്കൻ യുദ്ധത്തിൽ ഒത്തുതീർപ്പിന്റെ വഴികളടയുന്നു. അണിയറ നീക്കങ്ങൾ ദിവസങ്ങൾക്കകം ഫലവത്തായില്ലെങ്കിൽ നീണ്ട യുദ്ധത്തിലേക്കു പശ്ചിമേഷ്യ എത്തും. ഹോർമുസിലെ യുഎസ് ഉപരോധം ഇന്നു പ്രാബല്യത്തിൽ വന്നതോടെ സംഘർഷം മൂർച്ഛിക്കും എന്നുറപ്പാണ്.
അതു വ്യാപകയുദ്ധമായി മാറിയെന്നുവരും. എങ്കിലും നയതന്ത്ര നീക്കങ്ങൾ അവസാനിച്ചിട്ടില്ല. ഇറാൻ പാർലമെന്റ് ഇന്നലെ തീവ്രവാദികളായ രണ്ടു പേരെ പദവികളിൽനിന്നു നീക്കിയതിൽ ശുഭസൂചന കാണുന്നവരുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
യെമനിൽ നടക്കുന്നത്
യുദ്ധവ്യാപനത്തിന്റെ തുടക്കത്തിനുള്ള വഴി യെമനിൽ കാണാം. ഇറാൻ വളർത്തിയ ഹൂതി സേന തലസ്ഥാനവും പടിഞ്ഞാറൻ ചെങ്കടൽ തീരവും വരുതിയിലാക്കി. ഔദ്യോഗിക ഭരണകൂടം തെക്ക് ഏദനിൽനിന്ന് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭരിക്കുന്നു. സൗദി അറേബ്യ ഹൂതി വിമതസേനയെ ഒതുക്കാൻ ശ്രമിക്കുന്നു.
ഇറാനിൽ അലി ഖമനയ്യുടെ സംസ്കാരചടങ്ങിലേക്ക് ഇറാൻ വിമാനമയച്ചു കൊണ്ടുപോയ ഹൂതി നേതാക്കളെ തിരിച്ചു കൊണ്ടുവന്ന ഇറാന്റെ വിമാനത്തിന് തിങ്കളാഴ്ച സനായിൽ ഇറങ്ങാൻ പറ്റിയില്ല. സനാ വിമാനത്താവളത്തിൽ സൗദി വ്യോമസേന ബോംബിട്ട് നാശം വരുത്തി. കുറേ ദിവസങ്ങളായി തുടർന്നുപോന്ന സൗദി-ഹൂതി പോരാട്ടം ഇതോടെ പുതിയ തലത്തിലായി.
ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ-സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം മുടക്കും എന്ന ഭീഷണി ഇറാൻ ആവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒരു ചരക്കുകപ്പലിനെ ഹൂതികളുടെ കുറേ സ്പീഡ് ബോട്ടുകൾ വളയാൻ ശ്രമിച്ചു. കപ്പലിൽനിന്നു വെടിവച്ചതോടെ അവ മടങ്ങി.
ലബനനിൽ
ലബനനിൽ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇറാനോ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സേനയോ അംഗീകരിച്ചിട്ടില്ല. അവരെ പങ്കെടുപ്പിക്കാതെയാണ് ഇസ്രയേലിനെയും ലബനനെയും അമേരിക്ക സന്ധിയിലാക്കിയത്. ഹിസ്ബുള്ള സേനയുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളും തകർക്കാൻ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നു. ഹിസ്ബുള്ള ഇടയ്ക്കിടെ ഇസ്രയേലിലേക്കു മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു.
ഹോർമുസ് പിടിക്കാൻ അമേരിക്കയും ഹോർമുസിലെ പിടിവിടാതിരിക്കാൻ ഇറാനും ഇന്നു തുടങ്ങുന്ന പോരിന്റെ ഫലം എന്തായാലും യെമനിലും ലബനനിലും പോരു കടുക്കും. ഇറാനു ക്ഷീണം നേരിട്ടാൽ ചെങ്കടലിലെ ഗതാഗതം തടയാൻ ഹൂതികളെ നിയോഗിക്കും. ഇറാൻ നേടിയാൽ ഹൂതികൾ സൗദിയിലേക്ക് ആക്രമണം രൂക്ഷമാക്കും. ലബനനിലെ ഹിസ്ബുള്ളയും ഇതേപോലെ നീങ്ങും. ചിലപ്പോൾ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഹമാസും വീണ്ടും യുദ്ധത്തിനിറങ്ങാം.
തീവ്രവാദികളെ ഒതുക്കി
ഇതിനിടെ ഇറാനിൽ മറ്റു ചില കാര്യങ്ങൾ നടക്കുന്നുണ്ട്. നാലു മാസത്തിനു ശേഷം പാർലമെന്റ് സമ്മേളനം തുടങ്ങി. അമേരിക്കയുമായുള്ള ചർച്ചകളെ ആദ്യം മുതലേ വിമർശിച്ചുപോന്ന തീവ്രവാദികളായ രണ്ടു പേരെ ആദ്യദിനംതന്നെ നിർണായക ചുമതലകളിൽനിന്നു മാറ്റി. ദേശീയ സുരക്ഷ-വിദേശനയ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മഹമൂദ് നബാവിയെയും വക്താവ് ഇബ്രാഹിം റെസായിയെയും ആണു മാറ്റിയത്. പകരം ചർച്ചയെ അനുകൂലിക്കുന്നവർക്കു പദവി കിട്ടി. 290 അംഗ പാർലമെന്റിൽ തീവ്രവാദികൾ പത്തു ശതമാനമേ വരൂ. നബാവിയും റെസായിയും ഒഴിവാക്കപ്പെട്ടത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു.
ഐആർജിസി
അലി ഖമനയ്യുടെ മൃതസംസ്കാര ചടങ്ങുകളെ അമേരിക്കാ വിരുദ്ധതയ്ക്കും പ്രതികാര മുറവിളിക്കും അവസരമാക്കി രാജ്യത്തെ ജനവികാരം അതാണെന്നു വരുത്താൻ തീവ്രവാദികളും മതനേതാക്കളും ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തീവ്രവാദികളായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് സേന (ഐആർജിസി) ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചതും തുടർചർച്ചകൾ അട്ടിമറിച്ചതും. ഇപ്പോൾ പ്രസിഡന്റ് പെസെഷ്കിയാൻ നയിക്കുന്ന മിതവാദികൾക്ക് പാർലമെന്റിൽ ലഭിച്ച മേൽക്കൈ ചർച്ചയിലേക്കു കാര്യങ്ങൾ എത്തിക്കുമോ എന്നാണു നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നത്.
ഐആർജിസിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണു പരമോന്നത നേതാവ് മുജ്താബ ഖമനയ്യും ഭരണകൂടവുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഖമനയ്യുടെ യഥാർഥ ആരോഗ്യനില പുറത്താർക്കും അറിയില്ല. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്ന് വഹീദ് പറയുന്നതു മാത്രമേ അറിയാവൂ. ഖമനയ് മൃതസമാന അവസ്ഥയിലാണെന്ന് ട്രംപ് പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഐആർജിസിയിൽ നേതൃതല ചലനങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ട്.
ഭയപ്പാട് കുറഞ്ഞു
എന്തായാലും ഹോർമുസിലെ പുതിയ സംഘർഷാന്തരീക്ഷം ലോകത്തെ മുന്‍പത്തേതുപോലെ ഭയപ്പെടുത്തുന്നില്ല. ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും ഓഹരിവിപണികളുടെ ഇടിവും ഞെട്ടിക്കുന്ന തരത്തിലല്ല. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്: ഉപയോഗം കൂടുതലുള്ള രാജ്യങ്ങൾ വലിയ അളവിൽ ഇന്ധനം റിസർവ് ആയി സൂക്ഷിക്കുന്നു.
രണ്ട്: വ്യാവസായിക ഉത്പാദന പ്രക്രിയകളും വാഹനങ്ങളും കൂടുതൽ ഇന്ധനക്ഷമമായി. കുറച്ച് ഇന്ധനംകൊണ്ടു കൂടുതൽ ഉത്പാദനം നടക്കുന്നു. ഒരു ഡോളർ ഉത്പാദനത്തിന് 2000ൽ വേണ്ടതിന്റെ മൂന്നിലൊന്ന് ഇന്ധനം മതി ഇന്ന്.
മൂന്ന്: നിർമിതബുദ്ധി ഉപയോഗിച്ചുതുടങ്ങിയതോടെ ജോലിക്കാരുടെ കാര്യക്ഷമത കൂടി. കുറച്ചു ജോലിക്കാർ, കൂടുതൽ റിസൽട്ട്. വിഭവങ്ങളെപ്പറ്റി പണ്ടുണ്ടായിരുന്ന വേവലാതി വേണ്ടെന്നായി.
International
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്കാണ് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ തുടർന്ന് നടത്തിയ പ്രത്യാക്രമണമാണ് യുഎഇയുടെ ടാങ്കറിന് നേരെയുണ്ടായത്. അതേസമയം ഹോർമുസിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോർമുസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇതിനുപിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി. ഹോർമുസ്കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലിൽ ബാബ് അൽ മന്ദബ് അടയ്ക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചെന്ന ഇറാൻ പ്രഖ്യാപനത്തെ തള്ളി അമേരിക്ക രംഗത്ത്. ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
അന്താരാഷ്ട്ര ജലപാതയിൽ തടസങ്ങൾ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിപ്പോഴും തയാറാണെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കി. എന്നാൽ ഹോർമുസ് വഴി ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിൽ 140 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ അമേരിക്കയ്ക്കെതിരെ ഗൾഫ് മേഖല ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാൻ ആക്രമണം നടത്തി.
International
ടെഹ്റാൻ: യുഎസ് ഇടപെടൽ അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചെന്ന പ്രഖ്യാപനവുമായി ഇറാൻ. ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാൻ അറിയിച്ചു.
ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാൻ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകൾ നിർദേശിച്ചതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.
അതേസമയം ഇറാനുമായി നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ പൂർണമായും അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുകയും വാണിജ്യ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുകയും ചെയ്ത ഇറാന്റെ നടപടിക്ക് പിന്നാലെയാണ് അമേരിക്ക കടുത്ത സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.
ഖത്തറിന്റെ മധ്യസ്ഥതയിൽ നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ഇറാനുമായുള്ള ചർച്ചകൾക്ക് താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമസേന തുടർച്ചയായ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാനും പ്രത്യാക്രമണം നടത്തി.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്‍കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇറാനിലെ വിവിധകേന്ദ്രങ്ങളിൽ വീണ്ടും അജ്ഞാത വ്യോമാക്രമണം.
തെക്കൻ ഇറാനിലെ വിവിധ മേഖലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഇറാൻ ഭരണകൂടം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അമേരിക്കൻ സൈനികനീക്കങ്ങൾക്കു സഹായം നൽകുന്നുവെന്നാരോപിച്ച് ഒരു ഇറാനിയേൻ പാർലമെന്റ് അംഗം യുഎഇയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം തുടർന്ന് അമേരിക്കയും ഇറാനും. ഇറാനിലെ 90 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. തങ്ങളുടെ ഏക ആണവോർജ പ്ലാന്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ബഹ്റിൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാ താവളങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിൽ ഒരാൾക്കു പരിക്കേറ്റു.
ജോർദാനിലേക്കു തൊടുത്തത് 10 മിസൈലുകൾ
ജോർദാനിലെ യുഎസ് സേനാ താവളത്തിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ഇറാന്റെ ആക്രമണമുണ്ടായി. പത്തു മിസൈലുകളാണു ജോർദാൻ ലക്ഷ്യമാക്കി തൊടുത്തത്. രണ്ടു ദിവസത്തെ യുഎസ് ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നും 78 പേർക്കു പരിക്കേറ്റെന്നും ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും സൈനികരാണ്.
ചൊവ്വാഴ്ച ഹോർമുസിൽ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടർന്ന് വെടിനിർത്തൽ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. കപ്പലുകൾക്ക് നേർക്ക് ആക്രമണം തുടർന്നാൽ ഇറാന് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പു നൽകി. ഇറാനിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിനിടെ, സമവായത്തിനായി ഖത്തർ ശ്രമമാരംഭിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
വിമർശനവുമായി ഖത്തർ
അതേസമയം, ഹോർമുസിൽ കപ്പലുകൾ ആക്രമിച്ച ഇറാനെതിരേ ഖത്തർ വിമർശനമുയർത്തി. ഖത്തർ പ്രധാനമന്ത്രി, ഒമാൻ, തുർക്കി വിദേശകാര്യ മന്ത്രിമാർ, പാക് സേനാ മേധാവി എന്നിവരുമായി ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സംസാരിച്ചു.
80 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
ബുധനാഴ്ച ഇറാനിലെ 80 കേന്ദ്രങ്ങളിലാണ് യുഎസ് സേന ആക്രമണം നടത്തിയത്. ഇന്നലെ ബുഷേറിലെ ഇറാന്റെ ആണവോർജ പ്ലാന്റിനു നേർക്കും തെക്കൻ തുറമുഖ നഗരങ്ങളിലും ആക്രമണമുണ്ടായി. വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയായിരുന്നു ഇന്നലെ പുലർച്ചെ യുഎസ് സേന ലക്ഷ്യമിട്ടത്. അതേസമയം, ഇറാനിലെ ആക്രമണം അവസാനിപ്പിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഏപ്രിൽ എട്ടിലെ വെടിനിർത്തലിനു ശേഷം ആദ്യമായി ഇറാനിലെ പാലങ്ങൾ യുഎസ് ആക്രമിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരം നടന്ന മഷാദിലേക്കുള്ള രണ്ടു പാലങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ ആലോചിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച ഹോർമുസിലൂടെ വെറു എട്ടു കപ്പലുകൾ മാത്രമാണ് കടന്നുപോയത്. ചൊവ്വാഴ്ച 36 കപ്പലുകൾ സഞ്ചരിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
Kerala
കായംകുളം: മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പ്രതിയുടെ ആക്രമണത്തിൽ വനിതാ എസ്ഐ ഉൾപ്പടെ മൂന്നു പേർക്ക് പരിക്ക്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കായംകുളം പോലീസ് സ്റ്റേഷനിലെ എസ്ഐ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
അടിപിടിക്കേസിലെ പ്രതിയായ കായംകുളം സ്വദേശി റൈസൽ (32) ആണ് ആക്രമണം അഴിച്ചുവിട്ടത്. പോലീസ് സ്റ്റേഷനിൽ വെച്ച് മൊഴി രേഖപ്പെടുത്തുന്നതിനിടെ പ്രതി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ എസ്ഐ, എഎസ്ഐമാരായ പ്രിയ, സജീവ് എന്നിവർക്ക് നേരെയാണ് പ്രതി ആക്രമണം അഴിച്ചുവിട്ടത്.
തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു.
International
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ ഇന്ന് രാത്രി കനത്ത ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെ അങ്കാറയിൽ എത്തിയപ്പോഴായിരുന്നു വീണ്ടും ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. കഴിഞ്ഞദിവസം രാത്രി തങ്ങൾ അവരെ ആക്രമിച്ചു. വളരെ ശക്തമായ ആക്രമണമായിരുന്നു അതെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ന് രാത്രി വീണ്ടും അവരെ അതിശക്തമായി ആക്രമിക്കും. അവർക്ക് താൻ ചെറിയ മുന്നറിയിപ്പ് നൽകുകയാണ്. തങ്ങൾ അവരെ അതിശക്തമായി ആക്രമിക്കും. അവർ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് ആരോപിച്ചു.
ഇറാനെ അണുവായുധമുക്തമാക്കാനാണ് യുദ്ധമുണ്ടായത്. ഇതിനിടെ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. അതിൽ പുരോഗതിയുണ്ടെന്ന് താൻ കരുതി. എന്നാൽ ചർച്ച കഴിഞ്ഞ് ഒന്നും സംസാരിച്ചിട്ടില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ പറയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: സമാധാന ചർച്ചകളും ധാരണകളും ഉരുത്തിരിയുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതോടെ വീണ്ടും സംഘർഷഭരിതമായി പശ്ചിമേഷ്യ. ഇതിനു തിരിച്ചടിയായി ഇറാനിലെ എൺപതോളം കേന്ദ്രങ്ങളിലാണ് ഇന്നു പുലർച്ചെ യുഎസ് ആക്രമണം നടത്തിയത്.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡ് വിലയും 2.75 ശതമാനം ഉയർന്ന് 72.38 ഡോളറായി.
അമേരിക്കയ്ക്ക് പിന്തുണയുമായി നാറ്റോ
പുതിയ സംഭവവികാസങ്ങളിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ അമേരിക്കയ്ക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു. വെടിനിർത്തൽ കരാർ നിലനിൽക്കെ കപ്പലുകളെ ഇറാൻ ആക്രമിച്ച സാഹചര്യത്തിൽ അമേരിക്കയുടെ സൈനിക നടപടി തികച്ചും അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഒരുകാരണവശാലും ആണവശേഷി കൈവരിക്കില്ലെന്നു സഖ്യകക്ഷികൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു മാർക്ക് റൂട്ടെ.
International
ടെഹ്റാൻ / വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇറാനെതിരേ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നു പുലർച്ചെ ആക്രമണം നടത്തിയത്.
ഇതിനു മറുപടിയായി ബഹറിനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളിലേക്കു മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാനും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തർ, സൗദി അറേബ്യ എന്നിവരുടേതുൾപ്പെടെ മൂന്ന് എണ്ണക്കപ്പലുകൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിനുപിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണം നടത്തിയത്.
ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ്, ഖാർഗ് ദ്വീപ്, സിരിക്, ഖേഷ്മം ദ്വീപ് എന്നിവിടങ്ങളിലായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ 60ഓളം ചെറിയ ബോട്ടുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ ഉൾപ്പെടെ 80ലധികം ലക്ഷ്യസ്ഥാനങ്ങൾ അമേരിക്കൻ ബോംബാക്രമണത്തിൽ തകർന്നു.
ഇതിനു മറുപടിയായി യുഎസ് നേവിയുടെ ബഹറിനിലെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനവും കുവൈറ്റിലെ അലി അൽ സാലം വ്യോമത്താവളവും ഉൾപ്പെടെ 85 പ്രമുഖ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരേ ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവഗാർഡുകൾ അറിയിച്ചു. തങ്ങളുടെ സൈനികനീക്കത്തിൽ ഇടപെടാൻ ശ്രമിച്ച അമേരിക്കയുടെ ഒരു എംക്യു-9 അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കുവൈറ്റിലും ബഹറിനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
കഴിഞ്ഞ മാസം ഒപ്പുവച്ച 14 ഇന താത്കാലിക സമാധാന കരാറിന്റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ, കപ്പലുകൾക്കുനേരേയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും അതിനു കടുത്ത വില നൽകേണ്ടിവരുമെന്നും അമേരിക്ക വ്യക്തമാക്കി.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി.
Kerala
ആലപ്പുഴ: കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാറശാല രാധം ഹൗസിൽ വിഷ്ണു സത്യൻ (33), ചെറുതന ശാസ്താംമുറി വഴുവേലിൽ തറയിൽ അരുൺകുമാർ (അപ്പൂസ്–28), ഹരിപ്പാട് വെട്ടുവെനി കിഴക്കേടാമ്പള്ളി തേക്കതിൽ അഖിൽ റോയ് (28) എന്നിവരാണ് അറസ്റ്റിലായത്.
ഹരിപ്പാടുള്ള ആൾതാമസമില്ലാത്ത വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് പിടികൂടിയത്. കേസിൽ ഒരാളെക്കൂടി ഇനി പിടികൂടാനുണ്ട്.
തിങ്കളാഴ്ച രാത്രി പുളിക്കീഴ് ജംഗ്ഷന് കിഴക്കുവശത്ത് വച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ കാർത്തികപ്പള്ളി പുതുക്കുണ്ടം ആലുങ്കുന്നത്ത് വിഷ്ണു പ്രസന്നന് (30) നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 21-ന് പുളിക്കീഴ് ജംഗ്ഷനിൽ വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.
അന്ന് വിഷ്ണു പ്രസന്നൻ നടത്തിയ ആക്രമണത്തിൽ ഇപ്പോൾ അറസ്റ്റിലായ വിഷ്ണു സത്യന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് കഴിഞ്ഞദിവസം രാത്രി എട്ടോടെ കാറിലെത്തിയ സംഘം വിഷ്ണു പ്രസന്നനെ തടഞ്ഞുനിർത്തി വെട്ടിയത്.
ആക്രമണത്തിൽ ഇയാളുടെ തലയുടെ പുറകിലും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ വിരലുകളുടെ ചലനശേഷി തിരികെ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലാണ് ഇയാൾ.
ആക്രമണത്തിന് ഉപയോഗിച്ച വാളും കത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രതികൾ മാന്നാർ എണ്ണയ്ക്കാട് ആറ്റിലാണ് ഉപേക്ഷിച്ചിരിക്കുന്നത്. എന്നാൽ ആയുധങ്ങൾ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി, ഫയർഫോഴ്സിന്റെയും മുങ്ങൽ വിദഗ്ദ്ധരുടെയും സഹായത്തോടെ ആറ്റിൽ വിശദമായ തിരച്ചിൽ നടത്തി ആയുധങ്ങൾ കണ്ടെടുക്കാനാണ് പോലീസിന്റെ തീരുമാനം.
തൃക്കുന്നപ്പുഴ എസ്എച്ച്ഒ ലാൽ. സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ കെ. അജിത്,പി. ശ്രീകുമാർ, രഞ്ജിത്ത് എഎസ്ഐ എസ്. ഗോപകുമാർ.സീനിയർ സിപിഒ മാരായ സാജിദ്, അനീഷ് കുമാർ, സിദ്ദിഖ്, മണിക്കുട്ടൻ, ഗിരീഷ് ലാൽ, ഇയാസ്, സിപിഓ നജി എന്നിവരും ഉണ്ടായിരുന്നു.
Kerala
തൃശൂര്‍: വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ തേയിലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ദിൽവാർ അലിക്കാണ് പരിക്കേറ്റത്.
അപ്പർ പരലൈ എസ്റ്റേറ്റിൽ തേയിലച്ചെടികൾക്ക് മരുന്ന് തളിക്കുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണമുണ്ടായത്. ഈ സമയം ദിൽവാർ അലി ഉൾപ്പെടെ അഞ്ച് തൊഴിലാളികളാണ് തോട്ടത്തിൽ ജോലിയിലുണ്ടായിരുന്നത്. നിലവിളി കേട്ട് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ എത്തിയപ്പോഴേക്കും കരടി ഓടിമറഞ്ഞു.
ഉടൻ തന്നെ ദിൽവാറിനെ വാൽപാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആനമല കടുവ സങ്കേതത്തിന്റെ ഭാഗമായ വാല്പാറയില് കരടി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം അടുത്തിടെ വര്‍ധിച്ചതായി വനംവകുപ്പ് അറിയിച്ചു.
District News
ഇരിട്ടി: പന്നിശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ഇരിട്ടി നഗരസഭയിലെ വളോര ചെറുവയൽ മേഖലയിലെ കർഷകർ. ശല്യം രൂക്ഷമായതോടെ ചിലർ കൃഷിയിറക്കുന്നത് തന്നെ നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മേഖലയിൽ എത്തിയ പന്നിക്കൂട്ടം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ വി. സജേഷിന്റെ ഇരുന്നൂറിലധികം നേന്ത്ര വാഴകൾ പന്നിക്കൂട്ടം നശിപ്പിച്ചു. സജേഷ് സ്ഥലം പാട്ടത്തിനെടുത്താണ് 4000 ത്തോളം വാഴകൾ നട്ടത്. കുലയ്ക്കാൻ നാലുമാസം മാത്രം അവശേഷിച്ചിരിക്കെയാണ് വാഴകൾ പന്നിക്കൂട്ടം കുത്തി വീഴ്ത്തിയത്.
ഉപദ്രവകാരികളായ പന്നികളെ വെടിവച്ചു കൊല്ലാനുളള അംഗീകൃത ഷൂട്ടർമാർ നഗരസഭയിൽ ഉണ്ടെങ്കിലും അവരെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നാണു കർഷകരുടെയും പ്രദേശവാസികളുടെയും പരാതി. കുരങ്ങിനെ പ്രതിരോധിക്കാൻ തോക്കിന് ലൈസൻസ് നേടാനുള്ള ശ്രമവും പല കർഷകരും നടത്തുകയാണ്.
District News
പിലാത്തറ: കുടുംബപ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മസ്ജിദ് കമ്മിറ്റിക്കാരോടുള്ള വിരോധത്തില്‍ ഏഴിലോട്ട് ഫാറൂഖ് പള്ളിക്കു നേരെ ആക്രമണം. മൂന്നുപേര്‍ക്കു പരിക്കേറ്റു.
മസ്ജിദിലെ മുഅദ്ദിന് മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം. സമീര്‍ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.
ഏഴിലോട് ബദര്‍ ക്വാർട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന കാസര്‍ഗോഡ് ബേഡഡുക്ക കൊളത്തൂര്‍ സ്വദേശി സിയാദ് അബ്ദുള്ളയാണ് (31) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തേമുക്കാലോടെ ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലായിരുന്നു സംഭവം. കത്തി, അരിവാൾ, കത്രിക എന്നിവയുമായി എത്തി മസ്ജിദിന്റെ ജനലുകളും കാബിനുകളും അടിച്ചു തകർക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പേരെയും ആക്രമിച്ചത്.
നേരത്തെ പ്രതി വാടക ക്വാർട്ടേഴ്സിൽ നിരന്തരം പ്രശ്നമുണ്ടാക്കുകയും സിസിടിവി തകർക്കുകയും അയൽവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഭാര്യ പള്ളിക്കമ്മിറ്റിക്കാരോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് കമ്മിറ്റി ഭാരവാഹികൾ പ്രശ്ന പരിഹാരത്തിനായി ശ്രമിച്ച വിരോധമാണ് അക്രമത്തിനു കാരണമെന്ന് പറയുന്നു.
Kerala
തിരുവനന്തപുരം: പ്രവർത്തനസമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയയാൾ ബിവറേജസ് ഔട്ട്ലെറ്റിന്റെ ചില്ല് ഇടിച്ച് തകർത്തു. തടയാൻ ശ്രമിച്ച ജീവനക്കാരനെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.
പാറശാല ബിവറേജസ് ഔട്ട്ലെറ്റിൽ വ്യാഴാഴ്ച രാത്രി 9.10ഓടെയാണ് സംഭവം. പരിക്കേറ്റ ജീവനക്കാരനായ പ്രദീപിനെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാത്രി ഒൻപതോടെ ബിവറേജസ് ഔട്ട്ലെറ്റ് അടച്ചിരുന്നു. എന്നാൽ, 9.10ന് ഒരാൾ മദ്യം വാങ്ങാനെത്തി. ഔട്ട്ലെറ്റ് അടച്ചിട്ടത് കണ്ട് പ്രകോപിതനായ ഇയാൾ പ്രീമിയം കൗണ്ടറിന്റെ വാതിലിലെ ചില്ല് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനായ പ്രദീപിനെയും ആക്രമിച്ചത്. പ്രദീപിന്റെ മുഖത്ത് താക്കോൽ കൊണ്ട് ഇടിച്ചുപരിക്കേൽപ്പിച്ച പ്രതി പിന്നാലെ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
വണ്ടിപെരിയാർ: കുമളി ചോറ്റുപാറ മേഖലയിലും വന്യമൃഗ ആക്രമണം. വളർത്തുമൃഗത്തെ കൊന്നു. പ്രാഥമിക പരിശോധനയിൽ പുലിയുടെ ആക്രമണം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
ചോറ്റുപാറ മുത്തയ്യൻ കോളനിയിൽ താമസിക്കുന്ന ആനന്ദഭവൻ വീട്ടിൽ ആനന്ദന്റെ ആടിനെ കാണാതായിരുന്നു. ഞായറാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് ആടിനെ ചത്തനിലയിൽ കണ്ടെത്തിയത്.
തുടർന്ന് വനം വകുപ്പിൽ വിവരമറിയിച്ചതനുസരിച്ച് അവരെത്തി പരിശോധിക്കുകയും ആക്രമിച്ച മൃഗം പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ജനവാസ മേഖലകൂടിയായ ഈ പ്രദേശത്ത് കടന്നിരിക്കുന്ന പുലിയെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കു നേർക്കു കൈയേറ്റ ശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്നും വൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിക്കാൻ കല്ലും കട്ടയും വടികളും കരുതുന്നതായും ജനക്കൂട്ടത്തെ ഒഴിവാക്കിയ ശേഷമേ ഉദ്യോഗസ്ഥർ വീടു വിട്ടുപോകാൻ അനുവദിക്കാവൂ എന്നും അറിയിച്ചിരുന്നു.
എന്നാൽ, ഇക്കാര്യങ്ങളും ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. ഇതാണ് അക്രമത്തിലേക്കും കാറുകൾ പൂർണമായി അടിച്ചുതകർക്കുന്ന നിലയിലേക്കും എത്തിയത്. സുരക്ഷ ഒരുക്കുന്നതിൽ പോലീസ് സംവിധാനം പൂർണമായി പരാജയപ്പെട്ടു.
സുരക്ഷിതമായി ഇഡി ഉദ്യോഗസ്ഥർക്ക് മുൻ മുഖ്യമന്ത്രിയുടെ ബേക്കർ ജംഗ്ഷനിലെ വീട്ടിൽനിന്ന് പ്രധാന റോഡിൽ എത്താൻ കഴിയുമോ എന്ന കേന്ദ്ര സേന ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കും സുരക്ഷിതമായി എത്തിക്കാമെന്നായിരുന്നു മറുപടി. എന്നാൽ, പോലീസ് നൽകിയ ഉറപ്പുകൾ പൂർണമായി ലംഘിക്കപ്പെട്ടു. ഉദ്യോഗസ്ഥർക്കു നേർക്കും ആക്രമണമുണ്ടായി. വനിത ഉദ്യോഗസ്ഥക്കും പരിക്കേറ്റു. ഡ്രൈവറുടെ കണ്ണിനു പരിക്കേറ്റു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധന സംസ്ഥാനത്തെ അറിയിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യത്തിൽ പോലീസിന്റെ ഒരു സഹായവും ഇഡി തേടിയിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയും അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എട്ടു പേരടങ്ങിയ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയോടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കർ ജംഗ്ഷനു സമീപത്തെ വാടക വീട്ടിൽ ഇഡി പരിശോധനയ്ക്ക് എത്തിയത്. സാധാരണ സംസ്ഥാന പോലീസ് സഹായം തേടാതെ ഇത്തരം പരിശോധനയ്ക്ക് എത്തുന്പോൾ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കുക പതിവാണ്.
International
ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ പ്രധാന ഹൈവേയിൽ മൂന്നു വാഹനങ്ങൾക്കു നേർക്കുണ്ടായ ഇസ്രേലി ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
ഇവരിൽ ഒരു സ്ത്രീയും അവരുടെ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഹിസ്ബുള്ള തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു.
ഇസ്രയേലും ലബനനും ഇന്ന് വാഷിംഗ്ടണിൽ നേരിട്ടു ചർച്ച നടത്താനിരിക്കേയാണ് ആക്രമണം. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം ലബനനിൽ 2882 പേർ കൊല്ലപ്പെട്ടു.
ഏപ്രിൽ 17ന് വെടിനിർത്തൽ നിലവിൽവന്നശേഷം മാത്രം 380 പേർ കൊല്ലപ്പെട്ടുവന്ന് ലബനീസ് ആരോഗ്യമന്ത്രി റകാൻ നസറെദിൻ പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വടിവാളുമായി ആക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. സോലെം നാഗേശ്വര റാവു എന്ന യുവാവാണ് അറസ്റ്റിലായത്.
മനുഗുരുനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സോലെമിനെ പോലീസ് തടഞ്ഞു നിർത്തിയത്. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ താക്കീത് നൽകി വീട്ടിലേക്ക് മടക്കി അയച്ചു.
എന്നാൽ വീട്ടിലേക്ക് പോയ സോലെം അൽപ്പസമയത്തിന് ശേഷം വടിവാളുമായി തിരികെ എത്തുകയായിരുന്നു. ഇയാൾ പോലീസ് ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. വളരെ പണിപ്പെട്ടാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
Kerala
ഗൂഡല്ലൂർ: നീലഗിരിയിലെ അയ്യൻകൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മുരുക്കംപാടി ഉന്നതിയിലെ ചെന്പൻ (65) ആണു മരിച്ചത്. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെ വീടിനു സമീപത്തായിരുന്നു ആനയുടെ ആക്രമണം.
പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർക്കു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ജിഷ്ണുവിന്റെ ശബ്ദം കേട്ട് ഓടിയെത്തിയവരാണ് പിന്നീട് ഇരുവരെയും പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചെമ്പൻ മരിച്ചത്. പന്തല്ലൂർ ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
National
മുംബൈ: ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞ കേസിൽ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിക്ക് ഒരുമാസം തടവുശിക്ഷ. മഹാരാഷ്ട്ര ഫിഷറീസ്മന്ത്രി നിതീഷ് റാണയ്ക്കെതിരെയാണ് നടപടി.
2019ൽ ദേശീയ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞെന്നാണ് കേസ്. മുംബൈ–ഗോവ ഹൈവേയുടെ മോശം സ്ഥിതിയിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനിടെയായിരുന്നു സംഭവം.
എൻഎച്ച്എഐ എൻജിനിയറായ പ്രകാശ് ഷെഡേക്കറിന്റെ ദേഹത്തേക്ക് നിതീഷ് റാണ ചെളി വാരിയെറിയുകയായിരുന്നു. അന്ന് കോൺഗ്രസിലായിരുന്നു റാണ.
റാണയുടെ ശിക്ഷ പിന്നീട് റദ്ദാക്കിയ കോടതി മേൽക്കോടതിയിൽ അപ്പീൽ പോകാൻ സമയം അനുവദിച്ചു.
Kerala
ദേശമംഗലം (തൃശൂർ): തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസുകാരനു ഗുരുതര പരിക്കേറ്റു. ദേശമംഗലം ഈസ്റ്റ് പല്ലൂർ നന്പ്രം പൂവാരത്തുടി വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ലാസിലിനാണ് സാരമായി പരിക്കേറ്റത്.
വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ബാലനെ ഓടിയെത്തിയ നായ കവിളിലും കൈയിലും കടിക്കുകയായിരുന്നു. കവിളിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു 12.45നാണ് സംഭവം.
കുട്ടിയെ ഉടനെ ദേശമംഗലം ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ.ഷംസീർ. ആയുധം കൊണ്ടുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ല.
മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായ നിലയിലായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു. സഭാംഗം അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ വന്ദേഭാരതിൽ കയറി പോകാൻ തനിക്ക് കഴിയില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു.
അതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും സ്പീക്കർ വിശദീകരിച്ചു. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്യു പെൺകുട്ടികൾ സമരത്തിന് വന്നില്ല. സമരത്തിനു പോയാൽ ജയിലിൽ കിടക്കേണ്ടി വരും. ജയിലിൽ കിടത്തിയത് എന്തോ അപരാധം എന്നാണ് കോൺഗ്രസ് പറയുന്നത്.
ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിന്റെ ഭാഗമായി ജയിലിലും കിടക്കേണ്ടി വരും. മുൻപ് തങ്ങൾക്കെതിരെയും വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്ന് ഷംസീർ പറഞ്ഞു.
International
കീവ്: റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയ്നിൽ ഏഴു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർ നിപ്രോയിലും രണ്ടു പേർ ചെർണിഹീവിലുമാണ് മരിച്ചത്. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി 619 ഡ്രോണുകളും 47 മിസൈലുകളും യുക്രെയ്നു നേർക്കു പ്രയോഗിച്ചുവെന്നാണു റിപ്പോർട്ട്.
നിപ്രോയിൽ ജനവാസകേന്ദ്രങ്ങളും ബിസിനസ് സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പാർപ്പിട സമുച്ചയത്തിനു നേർക്കുണ്ടായ ആക്രമണത്തിലാണ് അഞ്ചു പേർ മരിച്ചത്. രാത്രിയിലെ ആദ്യ ആക്രമണത്തിൽ നാലു പേർ മരിച്ചു. രക്ഷാപ്രവർത്തനം നടക്കവേ പകലുണ്ടായ രണ്ടാമത്തെ ആക്രമണത്തിൽ മറ്റൊരാളും കൊല്ലപ്പെട്ടു. നിപ്രോയിൽ മാത്രം 30 പേർക്കു പരിക്കേറ്റതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
റുമേനിയയിൽ പോസ്റ്റും വീടും തകർന്നു
ബുക്കാറെസ്റ്റ്: യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന നാറ്റോ അംഗമായ റുമേനിയയിൽ റഷ്യൻ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഒരു വൈദ്യുതി പോസ്റ്റും വീടിനോടു ചേർന്ന ഭാഗവും നശിച്ചു. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിനിടെയായിരുന്നു സംഭവം.
റുമേനിയയിൽ ആർക്കും പരിക്കില്ലെന്നാണ് അറിയിപ്പ്. ഡ്രോൺ അവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉണ്ടാകാമെന്ന നിഗമനത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചുമാറ്റി.
ആകാശപോലീസിംഗിന്റെ ഭാഗമായി റുമേനിയയിൽ വിന്യസിച്ചിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ റഷ്യൻ ആക്രമണത്തിനിടെ നിരീക്ഷണപ്പറക്കൽ നടത്തി. യുദ്ധവിമാനങ്ങൾ ഡ്രോണുകളെ വെടിവച്ചിട്ടുവെന്ന വാർത്ത ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
റഷ്യൻ ആക്രമണത്തിനിടെ റുമേനിയയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിക്കാറുണ്ടെങ്കിലും നാശനഷ്ടം ഇതാദ്യമാണ്.
യുക്രെയ്ന്റെ മറുപടി യെക്കാത്തരീൻബെർഗിൽ
മോസ്കോ: അതിർത്തിയിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള റഷ്യൻ നഗരമായ യെക്കാത്തരീൻബെർഗിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
നാലു വർഷം പിന്നിട്ട യുദ്ധത്തിൽ യെക്കാത്തെരീൻബെർഗ് ആക്രമിക്കപ്പെടുന്നത് ആദ്യമാണ്. ഇവിടത്തെ ഒരു ബഹുനില അപ്പാർട്ട്മെന്റിലാണ് ഡ്രോൺ പതിച്ചത്. ഏതാനും പേർക്ക് നിസാര പരിക്കേറ്റു. അപ്പാർട്ട്മെന്റിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു മാറ്റി.
National
ന്യൂഡൽഹി: ഹോർമുസിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി.
അതേസമയം വെടിവയ്പ്പിൽ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ നിന്ന് ഐആർജിഎസ് ചുങ്കം ഈടാക്കുന്നുണ്ട്. എന്നാൽ അത്തരം നികുതി നൽകാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവൻ ഇന്ത്യയുടെ സഹായം തേടി കൊച്ചി തുറമുഖത്ത് അടുത്തിരുന്നു. ഇതിനിടെയാണ് ജഗ് അർണവ്, സാൻമാർ ഹെറാൾഡ് എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായത്.
Kerala
വൈക്കം: തെരഞ്ഞെടുപ്പ് യോഗത്തിലെ സിപിഎം നേതാവിന്റെ പ്രസംഗത്തിൽ പ്രകോപിതരായി ബിജെപി പ്രവർത്തകർ സിപിഎം നേതാവിന്റെ വീടുകയറി ആക്രമിക്കാൻ ശ്രമിക്കുകയും ഭാര്യയേയും മക്കളേയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി.
സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ വൈസ്പ്രസിഡന്റുമായ കെ.കെ. രമേശനെയാണ് വീടുകയറി ആക്രമിക്കുവാൻ ശ്രമിച്ചതെന്നാണ് പരാതി.
ആക്രമിക്കാനെത്തിയ സംഘത്തിനെതിരെ കെ.കെ.രമേശൻ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ചെമ്പില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സിപിഎം ജില്ലാ കമ്മറ്റി അംഗം കെ.ശെൽവരാജ് യോഗം ഉദ്ഘാടനം ചെയ്തു.
International
കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ കുവൈറ്റിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഉടൻ ഇന്ത്യയിലെത്തിക്കും. തമിഴ്നാട് രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം.
ശുഐബയിലെ ജല ശുദ്ധീകരണ പ്ലാന്റിനു നേരെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടു പാടുകൾ സംഭവിച്ചതായും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.
സന്താന ശെൽവം മരിച്ച സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. യുവാവിന്റെ കുടുംബത്തോടുള്ള അനുശോചനം എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
International
ടെഹ്റാൻ: ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ട് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ മിസൈൽ ആക്രമണം. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവയ്ക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു.
ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.
Kerala
കണ്ണൂർ: കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിൽ മുഴുവൻ പ്രചാരണത്തിന് ഇറങ്ങേണ്ട തിരക്കിനടയിലും കണ്ണൂരിൽ മാധ്യമ പ്രവർത്തകരെ കണ്ട സണ്ണി ജോസഫിനും പറയാനുണ്ടായിരുന്നത് സിപിഎം- ബിജെപി ഡീലിനെക്കുറിച്ചായിരുന്നു.
രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി ആവർത്തിച്ച് ആരോപണം ഉന്നയിക്കുന്നത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കണ്ണൂർ ഡിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി കൂടിയായ സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ ഗാന്ധിയെ അടിസ്ഥാനരഹിതമായി കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരേയോ പ്രധാനമന്ത്രിക്കെതിരെയോ ഒന്നും പറയുന്നില്ല. കേരളത്തിനു പുറത്ത് രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ച് സിപിഎം വോട്ട് പിടിക്കുമ്പോഴാണ് പിണറായി രാഹുലിനെ കടന്നാക്രമിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും കോൺഗ്രസിനെ മാത്രമാണ് വിമർശിക്കുന്നത്. പിണറായിക്കെതിരേ ഒന്നും പറയുന്നില്ല. പാലക്കാട്, കോന്നി ഉൾപ്പെടെ നിരവധി നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലും ഈ ഡീൽ വ്യക്തമാണ്.
എസ്എൻസി ലാവ്ലിൻ, സ്വർണക്കൊള്ള തുടങ്ങിയ കേസുകൾ ആവിയായതും പിണറായിയുടെ മക്കൾക്കെതിരേയുള്ള പരാതികൾ മരവിപ്പിച്ചതും സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണെന്നും സണ്ണി ജോസഫ് ആവർത്തിച്ചു.
?പാലക്കാട്ട് സിപിഎം- ബിജെപി ഡീൽ ആരോപിക്കുന്ന താങ്കൾ അവിടെ രാഷ്ട്രീരംഗത്തുള്ള ഒരാളെ മത്സരിപ്പിക്കാത്തത് ഡീലിന്റെ ഭാഗമാണെന്ന് തിരിച്ചൊരു ആരോപണം ഉണ്ടായാൽ എന്തായിരിക്കും പ്രതികരണം?
=പാലക്കാടുള്ളത് യുഡിഎഫിന്റെ അതിശക്തനായ സ്ഥാനാർഥിയാണ്. രമേഷ് പിഷാരടി രാഷ്ട്രീയ രംഗത്ത് സജീവമായ വ്യക്തി തന്നെയാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തടക്കം സജീവമായിരുന്നു. രമേഷ് പിഷാരടിക്ക് വലിയ സ്വീകാര്യതയാണ് പാലക്കാട്ട് ലഭിക്കുന്നത്. അദ്ദേഹം വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
?പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോടുള്ള മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് എന്താണ് പ്രതികരണം?
=പിണറായിയുടെ ഉള്ളിലെ യഥാർഥ പിണറായി പുറത്തുവന്നതാണ്. അദ്ദേഹത്തിന്റെ പതിവ് ഏകാധിപത്യ ശൈലിയാണ് അവിടെ കണ്ടത്. സമന്നുത സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്തരത്തിൽ ക്ഷുഭിതനാകരുത്. പ്രസംഗത്തിനിടയിൽ ചോദിച്ചത് തെറ്റാണെങ്കിൽ പ്രസംഗം കഴിഞ്ഞശേഷം പറയാം എന്നെങ്കിലും പറയാമായിരുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കടക്ക് പുറത്ത് എന്നു പറയാത്ത മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
?തളിപ്പറമ്പ്, പയ്യന്നൂർ ഉൾപ്പെടെ സിപിഎം വിട്ടുവന്നവരെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ച മണ്ഡലങ്ങളിൽ, അതിന് വിരുദ്ധമായി കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്നത് വലിയ തിരിച്ചടിയും നേതൃത്വത്തിന്റെ പരാജയവുമല്ലേ?
=ഇത്തരം മണ്ഡലങ്ങളിൽ കോൺഗ്രസിന് റിബൽ സ്ഥാനാർഥികൾ ഉണ്ടാകില്ല. അവരുമായി ഇതിനകം സംസാരിച്ചുകഴിഞ്ഞു. പത്രിക പിൻവലിക്കും. സ്ഥാനാർഥി നിർണയ ഘട്ടത്തിൽപോലും മാധ്യമങ്ങൾ എന്തൊക്കെയാണ് പടച്ചുവിട്ടത്. എന്തുണ്ടായി? മലപോലെ വന്നത് എലി പോലെ പോയി.
?കോൺഗ്രസിലെ പ്രമുഖ നേതാവ് കെ. സുധാകരൻ പേരാവൂരിൽ പ്രചാരണത്തിന് വരാതിരുന്നത് എന്തുകൊണ്ടാണ്? താങ്കൾ അദ്ദേഹത്തെ കണ്ടില്ലെന്ന പരാതി ഉണ്ടല്ലോ?
=കെ. സുധാകരൻ എന്റെകൂടി നേതാവാണ്. ഡൽഹിയിൽ നിന്ന് പല തവണ അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ചിട്ടുണ്ട്. കെ. സുധാകരന്റെ ശക്തമായ പിന്തുണ തനിക്കുണ്ട്. അദ്ദേഹത്തെ ഉടൻ കാണും. പേരാവൂരിൽ പ്രചാരണത്തിനും എത്തും. തന്നോട് സുധാകരന് സഹോദരതുല്യമായ സ്നേഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സുധാകരന് സ്ഥാനാർഥിത്വം നിഷേധിച്ചത് സണ്ണി ജോസഫാണെന്ന തരത്തിൽ പേരാവൂരിൽ വ്യാപകമായി ബോഡ് സ്ഥാപിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണ്.
International
നയ്റോബി: സുഡാനിലെ പ്രധാന ആശുപത്രിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 64 പേര് കൊല്ലപ്പെട്ടു. 13 പേര് കുട്ടികൾ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വെള്ളിയാഴ്ചയായിരുന്നു നിഷ്ഠുര ആക്രമണമുണ്ടായത്. ഈസ്റ്റ് ഡാര്‍ഫര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍-ഡായിനിലെ ആശുപത്രിയാണ് ആക്രമിക്കപ്പെട്ടത്.
പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) നിയന്ത്രണത്തിലുള്ള പ്രദേശമാണ് എല്‍-ഡായിന്‍. സുഡാന് സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എഫ് ആരോപിച്ചു.
International
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.
അതേസമയം കുവൈറ്റിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: പോലീസിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. പോലീസുകാർ സ്വന്തം ചുമതലകളുമായി ധൈര്യമായി മുന്നോട്ടു പോകണം.
പോലീസിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും പോലിസീന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിൽ പങ്കുവച്ച് വീഡിയോയിൽ ഡിജിപി പറഞ്ഞു. രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും പോലീസുമായി സഹകരിക്കണം.
സമൂഹത്തിൽ സമാധാനവും നീതിയും നടപ്പാക്കുന്ന പോലീസുമായി സഹകരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡിവൈഎഫ്ഐക്കാർ പോലീസുകാരനെ മർദിച്ചതും പോലീസ് ജീപ്പ് തടഞ്ഞതും വിവാദമായിരുന്നു.
International
ടെഹ്റാൻ: യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ . ഇറാന്റെ സായുധസേനയായ ഐആർജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടത്.
വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്നും ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചതായും ഐആർജിസി പറഞ്ഞു.
യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നാണ് ഐആർജിസി പറയുന്നത്. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീർച്ചയായും ആക്രമിക്കുമെന്നും ഐആർജിസി പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാന് പൂർണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആർജിസി തസ്നിം ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.
Kerala
തൃശൂര്‍: സ്പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് യുവതി. തൃശൂർ കണിമംഗലത്തുള്ള സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ചാണ് ഫോണുകളും പണവും സ്വര്‍ണവും സംഘം അപഹരിച്ചത്.
ആക്രമത്തിന് നേതൃത്വം നൽകിയ യുവതി ഈ സ്പായിൽ ജോലി ചെയ്തിരുന്നു. തന്റെ സ്വകാര്യവീഡിയോ സ്പാ നടത്തിപ്പുകാരിയുടെ പക്കൽ ഉണ്ടെന്ന് അറിഞ്ഞായിരുന്നു അക്രമം. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.
സ്വകാര്യവീഡിയോകള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമം പാളിയതോടെ വീട്ടുകാരിയെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നു. പുലർച്ചെ തന്നെ എട്ടംഗസംഘത്തെ പോലീസ് പിടികൂടി.
കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ എത്തിയ മൂന്നു യുവതികളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘം ബംഗുളൂരു, കോയമ്പത്തൂര്‍ സ്വദേശികളാണ്.
ഒരു മാസം മുമ്പാണ് യുവതി സ്പായില്‍ ജോലി ചെയ്തിരുന്നത്. ബംഗുളൂരു സ്വദേശിയാണിവര്‍. ജോലിയില്‍ നിന്ന് പോയതിനുശേഷമാണ് തന്റെ സ്വകാര്യ വീഡിയോകള്‍ സ്പാ നടത്തിപ്പുകാരിയുടെ കൈയിലുണ്ടെന്ന് ഇവര്‍ അറിഞ്ഞത്.
തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ സംഘത്തെക്കൂട്ടി തൃശൂരെത്തി അക്രമം നടത്തിയത്. മൊബൈല്‍ ഫോണും 20000 രൂപയും സ്വര്‍ണാഭരണവും തട്ടിയെടുത്തു. പട്ടിക്കാട് നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
International
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചു. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടി.
24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങി.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
International
മോസ്കോ: ഇറാന് നേരെയുള്ള ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തെ വിമർശിച്ച് റഷ്യ. നയതന്ത്രത്തെ ഉപേക്ഷിച്ചു അമേരിക്ക അവരുടെ യഥാർഥ ലക്ഷ്യങ്ങളെ കാണിച്ചുതരികയാണ്. ട്രംപിന്റെ തനിനിറം പുറത്തുവന്നുവെന്നും റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദെവ് പറഞ്ഞു.
ചർച്ചകളിൽ ആർക്കും യഥാർഥത്തിൽ താൽപര്യമുണ്ടായിരുന്നില്ല. നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ് അദ്ദേഹം. ഇറാന് മേലുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. നിലവിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കപ്പെടണം.
പശ്ചിമേഷ്യൻ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തെ മാനിച്ച് പരസ്പര ബഹുമാനത്തോടെ നിലവിലെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തണമെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Kerala
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപ്പോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. സഹപ്രവർത്തകർ ചേർന്നു ആകാശത്തേക്കു വെടിയുതിർത്തു രാഹുലിനെ രക്ഷപ്പെടുത്തി.
മാസങ്ങളോളം പഴക്കം ഉള്ള പരിക്കുകൾ ഉണ്ടായിരുന്ന പുള്ളിപ്പുലി പിന്നാലെ ചത്തു. ബാരാപോൾ പദ്ധതി പ്രദേശത്ത് പുഴത്തീരത്ത് സോളർ പാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകിട്ട് 4.30 ഓടെ റീഡിംഗ് എടുക്കാൻ എത്തിയ കെഎസ്ഇബി സോളർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷും ആണു പുലിയെ കാണുന്നത്.
ഭയന്നു ഓടിയ ഇരുവരും സോളർ പാനലിന്റെ മുകളിൽ കയറി ഇരുന്നു കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.
പുലി സമീപത്തെ കാടു പിടിച്ച ഭാഗത്തേക്കു കയറിയിട്ടുണ്ടെന്നു ഇവർ അറിയച്ചതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിനായി ഈ ഭാഗത്തേക്കു നീങ്ങി. തെരച്ചിൽ നടത്തുന്നതിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇവർ കൈവശം ഉണ്ടായിരുന്ന ടെൽവ് ബോർ തോക്ക് ഉപയോഗിച്ചു ആകാശത്തേക്കു വെടിയുതിർത്തു പുലിയെ അകറ്റി. പിന്നാലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.
രാഹുലിനെ ഉടൻ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പുലി രാഹുലിനെ ആക്രമിക്കുമ്പോൾ പഞ്ചായത്ത് അംഗം ഉൾപ്പെടെ 50 മീറ്റർ ദൂരത്തിൽ ഉണ്ടായിരുന്നു.
കൊട്ടിയൂർ റേഞ്ചർ ടി. നിധിൻരാജ്, ആറളം ആർആർടി വെറ്റിർനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, തോലമ്പ്ര സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം പരിശോധന നടത്തി. പുലിയുടെ ഇടതു മുൻകാലിന്റെ പാദത്തിൽ ആഴത്തിൽ മുറിവും ഇടതു പിൻകാലിൽ നീരും ഉണ്ടായിരുന്നു.
സ്വാഭാവികമായി തീറ്റ എടുക്കാൻ പറ്റാത്ത വിധം ക്ഷീണം ഉണ്ടായിരുന്ന പുലി പരിക്കുകൾ മൂലം ആണു ചത്തതെന്നാണ് നിഗമനം എന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 10 വയസിലധികം പ്രായം ഉള്ള ആൺപുലി ആയിരുന്നു. ആറളം ആർആർടി ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയ പുലിയെ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തി പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണങ്ങൾ മനസിലാക്കാൻ സാധിക്കുവെന്നും വനം വകുപ്പ് വ്യക്തമാക്കി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥനും സ്ഥലത്തെത്തിയിരുന്നു.
Kerala
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് യുവാവിന്റെ മുന്നിലേക്ക് പുലി ചാടി. ബൈക്ക് ഉപക്ഷിച്ച് അടുത്ത വീട്ടിലേക്ക് ഓടി കയറിയതിനാല്‍ പുലിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതായി യുവാവ് പറഞ്ഞു. പൂക്കോട്ടുംപാടം പരിയങ്ങാട് പറവില്‍ വിനീഷ് ആണ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോഴാണ് തന്റെ മുന്നിലേക്ക് പരിയങ്ങാട് കള്ളുഷാപ്പിന്റെ അടുത്തുവച്ച് പുലി ബൈക്കിന് മുന്നിലേക്ക് ചാടിയതെന്ന് വിനീഷ് പറഞ്ഞു. ബൈക്ക് റോഡിലിട്ട് സമീപത്തെ വീട്ടില്‍ ഓടിക്കയറുകയായിരുന്നു യുവാവ്.
മനുഷ്യജീവന് ഭീഷണിയായ പുലിയെ ഉടന്‍ വനംവകുപ്പ് അധികൃതര്‍ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലി സാന്നിധ്യമുള്ളതിനാല്‍ ചക്കിക്കുഴി വനം സ്റ്റേഷന് പരിധിയില്‍ തട്ടിയേക്കലില്‍ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്.
വനം ആര്‍ആര്‍ടിയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. അതേസമയം മണ്ണ് വരണ്ട അവസ്ഥയിലായതിനാല്‍ പുലിയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും എന്നാല്‍ കണ്ടവര്‍ പുലി തന്നെയാണെന്നാണ് പറയുന്നതെന്നും വനപാലകര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പോലീസ് അസോസിയേഷൻ. എആർ ക്യാമ്പിലെ പോലീസുകാരനായ മിഥുൻ റോയിക്ക് മർദനമേറ്റ സംഭവം ഞെട്ടിക്കുന്നതാണ്.
നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കേരള പോലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. നിയമപാലനം നിർവഹിക്കുന്ന ഉദ്യോഗസ്ഥന് സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ഡിപ്പാർട്ട്മെന്റും സർക്കാരും സ്വീകരിക്കണമെന്നും സംഘടന അഭ്യർത്ഥിച്ചു.
പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്.
Kerala
മുണ്ടക്കയം: സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് യുവാവിന് ഗുരുതരപരിക്ക്. ശനിയാഴ്ച രാത്രിയിൽ മുണ്ടക്കയം വണ്ടൻപതാലിലുണ്ടായ സംഭവത്തിൽ പനക്കച്ചിറ പുത്തൻപുരയ്ക്കൽ പി.എസ്.സുമേഷിനാണ് (36) പരിക്കേറ്റത്.
സുമേഷ് സ്കൂട്ടറിൽ വരുമ്പോൾ കാട്ടുപോത്ത് പെട്ടെന്ന് റോഡിന് കുറുകെ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സുമേഷിനെ കാട്ടുപോത്ത് ആക്രമിക്കാനും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
കൊല്ലം : കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11നായിരുന്നു സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ അപ്രതീക്ഷിതമായി കുറുനരി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയിൽ നിന്നും ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ സജിയെ ആക്രമിച്ചത്.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുറുനരിയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Kerala
കൊല്ലം: പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളി രഘുനാഥന്(65) ആണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്നോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
National
ന്യൂഡൽഹി: ഡൽഹി സർവകലാശാല ക്യാമ്പസിൽ നടന്ന സാഹിത്യോത്സവത്തിനിടെ പ്രമുഖ ചരിത്രകാരൻ എസ്. ഇർഫാൻ ഹബീബിന് നേരെ ആക്രമണം. ആർട്സ് ഫാക്കൽറ്റിയുടെ ഗേറ്റിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് നേരെ വെള്ളം നിറച്ച ബക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച 'പീപ്പിൾസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ' പ്രസംഗിക്കുമ്പോഴായിരുന്നു സംഭവം.
മതിലിന് അപ്പുറത്തുനിന്നാണ് ആരോ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞതെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. ബക്കറ്റ് അദ്ദേഹത്തിന്റെ ശരീരത്തിൽ കൊണ്ടില്ലെങ്കിലും വെള്ളം പൂർണമായും ദേഹത്ത് പതിച്ചു. ഇതിനുമുൻപും പലതവണ ഡി.യുവിൽ സംസാരിക്കാൻ വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായാണ്," അദ്ദേഹം പ്രതികരിച്ചു.
സംഭവത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് ഐസ ആരോപിച്ചു. പരിപാടി അലങ്കോലപ്പെടുത്താൻ ആസൂത്രിതമായി നടത്തിയ ശ്രമമാണിതെന്ന് അവർ കുറ്റപ്പെടുത്തി. എന്നാൽ ഐസയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എബിവിപി വ്യക്തമാക്കി. ക്യാമ്പസിൽ തെറ്റായ പ്രചാരണങ്ങൾ നടത്താനാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ള പ്രമുഖർ ചരിത്രകാരന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടതെന്നും അക്രമം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളിൽ സ്വതന്ത്ര ചിന്തകൾക്ക് നേരെ നടക്കുന്ന ഇത്തരം ഭീഷണികൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ തുമ്പിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു.
ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വിഷ്ണുവിനെ വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയ ടി.ഐ. മധുസൂദനൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിനു നേരെ സിപിഎം ആക്രമണം. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി.കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത്.
സംഘർഷത്തിൽ പരിക്കേറ്റ ഒമ്പതുപേരെ ആശുപത്രിയിലേക്ക് മാറ്റി. തന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. അതേസമയം പയ്യന്നൂർ മേഖലയിൽ കുഞ്ഞികൃഷ്ണനെതിരെ വ്യാപകമായി സിപിഎം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
പ്രാദേശിക വിഭാഗീയതയുടെ പേരിൽ പാർട്ടിയെ ഒറ്റുകൊടുത്ത് വിശുദ്ധനാകാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്. സാമ്പത്തിക തട്ടിപ്പ് ആരോപണം കൊണ്ടുവന്നതിൽ തനിക്ക് തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണൻ തന്നെ പാർട്ടി കമ്മിറ്റിയിൽ പറഞ്ഞുവന്ന പ്രചാരണങ്ങളും സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ നടത്തുന്നുണ്ട്.
ഇത് വാസ്തവവിരുദ്ധമാണെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം പറയുന്നത്.
Kerala
ഇടുക്കി: കാപ്പിക്കുരു പറിക്കുന്നതിനിടെ വയോധികനെ കാട്ടാന ആക്രമിച്ചു. ഇടുക്കി മാങ്കുളത്തുണ്ടായ സംഭവത്തിൽ പരിക്കേറ്റ താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ സതീശനെ ആന ചവിട്ട പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തിയശേഷം സതീശനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ആനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം ആരംഭിച്ചെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ വസതിക്കുനേരെ വെടിവയ്പ്പ്. ഒഹായോയിലുള്ള വസതിക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
പ്രാദേശികസമയം തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോൾ വാൻസും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ട്രംപ് ഉൾപ്പടെയുള്ളവരുടെ സുരക്ഷവർധിപ്പിച്ചു.
Kerala
കല്‍പ്പറ്റ: കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു. സുൽത്താൻ ബത്തേരി നൂൽപ്പുഴയിലുണ്ടായ സംഭവത്തിൽ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി (42) ആണ് പരിക്കേറ്റത്.
തന്റെ കൃഷിയിടത്തിനു കാവൽ നിൽക്കുമ്പോഴാണ് മണിക്കുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഉടൻ തന്നെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മണിയുടെ വാരിയെല്ലുകൾക്കും കാലുകൾക്കും പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
International
മോസ്കോ: വ്ളാദിമിര്‍ പുടിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടു. യുക്രെയ്ൻ തൊടുത്തവിട്ട ഡ്രോണാണെന്ന് അവകാശപ്പെട്ടാണ് റഷ്യ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രസിഡന്റിന്റെ നൊവ്ഗൊറോദിലെ വസതിക്ക് നേരേ ഡ്രോൺ ആക്രമണമുണ്ടായത്. 91 ഡ്രോണുകളാണ് യുക്രെയ്ൻ അയച്ചതെന്നും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവയെല്ലാം തകർത്തെന്നും റഷ്യ പറഞ്ഞിരുന്നു.
എന്നാൽ ഡ്രോൺ ആക്രമണം നടന്ന സമയത്ത് പ്രസിഡന്റ് വസതിയിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക ഇടപെടൽ നടത്തുമ്പോഴാണ് പുടിന്റെ വസതിക്ക് നേരേ ഡ്രോൺ ആക്രമണമുണ്ടായത്.
District News
കോതമംഗലം: കീരംപാറ ചീക്കോട് പൈനാപ്പിള്‍ തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ തൊഴിലാളിക്കുനേരേ കാട്ടാനയുടെ ആക്രമണം. ഗുരുതര പരിക്കേറ്റ നേര്യമംഗലം ആവോലിച്ചാല്‍ മാലിൽ സതീശനെ(55) കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷിയിടത്തിൽ തൊഴിലെടുക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം അപ്രതീഷിതമായാണ് കാട്ടുകൊമ്പന്റെ ആക്രമണമുണ്ടായത്. പിന്നിൽ നിന്ന് തുമ്പിക്കൈ കൊണ്ട് അടിച്ചതോടെ നിലത്തുവീണ സതീശനെ ആന പിന്നെയും ആക്രമിച്ചു.
ആനയുടെ ചവിട്ടേല്ക്കാതിരുന്നതിനാല് ജീവന് തിരിച്ചുകിട്ടി. തോട്ടത്തിലെ മറ്റു ഭാഗങ്ങളിലുണ്ടായിരുന്ന തൊഴിലാളികള്‍ സതീശന്റെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് ആന പിന്മാറിയത്.
രണ്ട് ആനകള്‍ തോട്ടത്തിലുണ്ടായിരുന്നു. അതിലൊന്നാണ് ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സതീശന്റെ കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. കഴുത്തിനും പരിക്കുണ്ട്.
വീഴ്ചയിൽ ചുണ്ടിലും മുറിവേറ്റു. ആനയുടെ ആക്രമണത്തിന്റെ നടുക്കം സതീശന് വിട്ടുമാറിയിട്ടില്ല. ഭാഗ്യംകൊണ്ടാണ് സതീശന്റെ ജീവന് തിരിച്ചുകിട്ടിയതെന്ന് ഭാര്യ സുബി പറഞ്ഞു.
പെരിയാറിന്റെ തീരത്താണ് പൈനാപ്പിള്തോട്ടം. ആശുപത്രിയില്‍ സതീശനെ കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷിയും മറ്റ് അംഗങ്ങളും ഫോറസ്റ്റ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവർ സന്ദര്‍ശിച്ചു. ചികിത്സാ ചെലവ് വനം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ചീക്കോട് പ്രദേശത്ത് രാത്രിയില്‍ ആനയിറങ്ങുന്നത് പതിവാണ്. പകല്‍ സമയത്തുണ്ടായ സംഭവം ജനങ്ങളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഇഞ്ചത്തൊട്ടി വനത്തില്‍നിന്നും പെരിയാര്‍ കടന്നെത്തുന്ന ആനകള്‍ വിവിധ പ്രദേശങ്ങളില്‍ നിത്യസാന്നിധ്യമാണ്.
പാലമറ്റം, ചാരുപാറ, ചീക്കോട്, ആവോലിച്ചാല്‍, പേരക്കുത്ത് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ആനശല്യമുണ്ട്. ആനശല്യം തടയുന്നതിനുള്ള ഫെന്‍സിംഗ് സ്ഥാപിക്കുന്ന പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല.
Kerala
കോഴിക്കോട്: വടകരയിൽ എൽഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം. ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത ആർജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.
വീടിന്റെ വാതിലിന് അരികെ സ്റ്റീൽ ബോംബുവച്ചെങ്കിലും പൊട്ടാതിരുന്നത് വലിയ അപകടം ഒഴിവായി. വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ്.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാറി വോട്ട് ചെയ്തെങ്കിലും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തന്നെ രജനി വോട്ട് ചെയ്തിരുന്നു . രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു.
ഇരു മുന്നണികൾക്കും ഏഴു സീറ്റുകൾ വീതമാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. വോട്ട് മാറി ചെയ്തതിന് തുടർന്ന് രജനിയെ ആർജെഡി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, രജനിയുടെ വീടിനുനേരെയുണ്ടായത് സിപിഎമ്മിന്റെ ആസൂത്രിത ആക്രമണമാണെന്ന് കെ.കെ. രമ എംഎൽഎ ആരോപിച്ചു.
Kerala
തിരുവനന്തപുരം: വഞ്ചിയൂരില്‍ ബാര്‍ ജീവനക്കാരനായ യുവാവ് ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്തു. സ്ഥാപനത്തിന്റെ ജനല്‍വാതിലും ലോഗോ ബോര്‍ഡും അടിച്ച് പൊട്ടിച്ചു.
അക്കാദമിയുടെ മുന്നില്‍ നടന്ന വാക്കുതര്‍ക്കം ചോദ്യം ചെയ്തതിനാണ് പരാക്രമം. ഈ സമയം സ്ഥാപനത്തിൽ കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. സ്ഥാപനം ഡയറക്ടറുടെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.
Kerala
പാലക്കാട്: കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയിൽ പാലക്കാട് പുതുശേരിയിലുണ്ടായ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജനാണ് അറസ്റ്റിലായത്.
കാരളിന് ഉപയോഗിച്ചിരുന്ന ബാന്റിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ആക്രമണത്തിൽ കുട്ടികൾ അടക്കമുള്ളവർക്കു പരിക്കേറ്റിരുന്നു. പ്രതി അശ്വിൻ രാജിനെതിരെ ഉടൻ കോടതിയിൽ ഹാജരാക്കും.
Kerala
ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം. ഇന്നലെ രാത്രി ഏഴോടെ കാസർഗോഡുനിന്നു കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ മർദിച്ചത്.
പയഞ്ചേരി മുക്കിനു സമീപത്തു വച്ച് ബസ് കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചായിരുന്നു മർദനം. ഡ്രൈവറെ മർദിച്ചതോടെ ബസ് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് ഡ്രൈവർ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഇരിട്ടി ബസ് സ്റ്റാൻഡിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിച്ചെന്നും മാറ്റാൻ പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ ചീത്ത വിളിച്ചെത്തും ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പിന്നാലെയെത്തി ചീത്തവിളിച്ചു മർദിച്ചെന്നുമാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കൈയേറ്റം ചെയ്തെന്നു കാണിച്ചു കാറിൽ ഉണ്ടായിരുന്നവരും പോലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. രണ്ടു കൂട്ടരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ യുവതിയെ അപമാനിച്ച കേസിൽ യുട്യൂബർ അറസ്റ്റിൽ. തിരുവനന്തപുരം നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോട്ടയം വേളൂർ പതിനഞ്ചിൽകടവ് ഭാഗം സ്വദേശി പി.ജെറിൻ (39) ആണ് പിടിയിലായത്.
വോയിസ് ഓഫ് മലയാളി എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമയാണ് പ്രതി. യുവതിയെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിലാണ് നടപടി. പ്രതിയുടെ കമ്പ്യൂട്ടറും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
International
ബർലിൻ: ജർമ്മനിയിലെ തുരിംഗിയ സംസ്ഥാനത്തെ മാര്‍ക്കറ്റിലുണ്ടായ കത്തിയാക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മൊറോക്കോ സ്വദേശിയായ 29 വയസുകാരനാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതി പോലീസിനു നേരെ തിരിഞ്ഞു. തുടർന്ന് പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ച് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.