International
ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്. സമവായത്തിന് ഇനിയും സന്നദ്ധമാകാത്ത ഇറാനെതിരേ അതികഠിനമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനെതിരേ നേരിട്ടു മാത്രമല്ല ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരേ കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്കൂടി വന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുഴുവൻ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിട്ടില്ല.
അവസാനമില്ലാതെ സംഘർഷം
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടുന്നതിന്റെ യാതൊരു നീക്കങ്ങളും ഇപ്പോൾ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി എന്ന ഉപരോധ നീക്കത്തിന്റെ തുടർച്ചയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങൾക്കെതിരേ എന്തു നടപടിയാണ് വരികയെന്നതും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ... ഇത്തരം ബന്ധങ്ങളെല്ലാം ഇപ്പോൾത്തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ സഖ്യരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ കടുത്ത തീരുമാനം. ഇറാനിൽനിന്നു കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ഉപരോധം ശക്തമാകുന്നു
ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ ദീർഘകാലമായി ഉപയോഗിച്ചു വന്നിരുന്നതായി പറയുന്നു. എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാനാണ് പ്രധാനമായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇറാനും പ്രതികരിച്ചത്. അമേരിക്കൻ സേനയ്ക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.
യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കുന്നത്.
ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരാണ് ചൈനീസ് കമ്പനികൾ. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. കാരണം ഇറാന്റെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ എണ്ണ കയറ്റുമതി. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്കു നൽകിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നതു വ്യക്തമല്ല. അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാന്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
International
ടെഹ്റാൻ: അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി വ്യക്തമാക്കി.
മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും ഇറാൻ കരസേന മേധാവി ആരാഞ്ഞു. മേഖലയിൽ വർധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.
അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതോടെ ഗൾഫ് മേഖലയിലേക്ക് ആക്രമണം ശക്തമാക്കുമെന്നതാണ് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യുഎ ഇനിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു.
മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യുഎഇ നിർത്തിവച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണ വില വീണ്ടും ഉയർന്നു. ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന അനിശ്ചിതത്വമാണ് എണ്ണ വില വർധിക്കുന്നതിന് കാരണം. ഇതോടെ ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു.
എന്നാൽ ഇറാനുമായി ഇനി ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ.
അതേസമയം ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറേനിയൻ അധികൃതർ അറിയിച്ചിരുന്നു.
International
ടെഹ്റാൻ: ഇറാൻ സൈന്യവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ്. ഐആർജിസി ഉദ്യോഗസ്ഥർക്കും അമേരിക്കയ്ക്കും ഇടയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹേബി അറിയിച്ചു.
യുദ്ധത്തിലെ പരാജയത്തിന്റെയും നിരാശയുടെയും ഫലമായി ട്രംപ് അനുഭവിച്ച മാനസികഭ്രമങ്ങളും പേടിസ്വപ്നങ്ങളും മൂലമുണ്ടായ വെറും മിഥ്യാധാരണകൾ മാത്രമാണിതെന്നും ഹുസൈൻ മൊഹേബി പരിഹസിച്ചു.
ഐആർജിസി തങ്ങളുടെ നിലപാടുകൾ യുദ്ധക്കളത്തിലാണ് വ്യക്തമാക്കുന്നത്. നയതന്ത്ര കാര്യങ്ങൾ ഇസ്ലാമിക് റിപബ്ലിക്കിലെ മറ്റ് വിഭാഗങ്ങളുടെ പരിധിയിൽ വരുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്കയുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നും മൊഹേബി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ഐആർജിസിയുമായി അമേരിക്ക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം സംബന്ധിച്ച് ഒമാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഹോർമുസ് തുറക്കുന്നത് ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്നും ഇറാൻ വ്യക്തമാക്കി.
ഖത്തർ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇറേനിയൻ പൈലറ്റുമാരുടെ വിഷയത്തിൽ അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് ഇറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ആക്രമണം അവസാനിപ്പിച്ച് ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉയർന്ന ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങൾ സഹിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി ചുമതലയേറ്റ മുൻ ഐആർജിസി കമാൻഡർ ഇൻ ചീഫ് മൊഹ്സെൻ റെസായി ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മൊഹ്സെൻ റെസായി തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. ഇറാനെതിരെയുള്ള ഉപരോധവും യുദ്ധവും അവസാനിപ്പിക്കുകയും, ലെബനനിലും ഗാസയിലുമടക്കം മേഖലയിലുടനീളം വെടിനിർത്തലിന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്റെ പ്രഖ്യാപനം.
അതേസമയം ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് നാവികസേനയുടെ കീഴിലാണെന്നും തങ്ങൾ അത് കൈവശം സൂക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് വിഷയത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാന് സ്വന്തമായി ഒരു നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് നാവികസേനയുടെ കീഴിലാണെന്നും തങ്ങൾ അത് കൈവശം സൂക്ഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് വിഷയത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാന് സ്വന്തമായി ഒരു നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.
ഇറാനിലെ സൈനികർക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. തങ്ങളുടെ നാവിക ഉപരോധത്തെ എല്ലാവരും ഉരുക്ക് മതിൽ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ തകർച്ചയിലാണെന്നും അവർ പ്രാണൻ രക്ഷാർഥം ഓടുകയാണെന്നും ട്രംപ് പരിഹസിച്ചു. ഇറാൻ ഇനി പശ്ചിമേഷ്യയിലെ ഗുണ്ടയല്ലെന്ന് പറയുന്ന പോസ്റ്റ് അല്ലാഹുവിനെ സ്തുതിച്ചാണ് ട്രംപ് അവസാനിപ്പിക്കുന്നത്.
International
വാഷിംഗ്ടൺ: ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അമേരിക്ക. സമാധാനചർച്ചകളുടെ ഭാഗമായി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അഞ്ച് പതിറ്റാണ്ടായി ഇറാന്റെ പിന്തുണയോടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചർച്ചകളിൽ വിഷയം ഉൾപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക-ഇസ്രയേൽ സൈനിക നടപടികളെ തുടർന്ന് ഇറാനിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇസ്ലാമിക് റിപബ്ലിക് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായാണ് സമാനമായി താനും നഷ്ടപരിഹാരം ആവശ്യപ്പെടുകയാണെന്ന് ട്രംപ് അറിയിച്ചത്. ഇറാൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതും പരിക്കേറ്റവരുമായ എല്ലാമനുഷ്യർക്കുമായി ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
International
മോസ്കോ: അധിനിവേശ ക്രിമിയയില് റഷ്യന് സൈനികന് സഹസൈനികര്ക്കു നേരെയടക്കം നടത്തിയ വെടിവയ്പില് നാലു മരണം. ഒരു സൈനികനും മൂന്നു സിവിലിയന്മാരും കൊല്ലപ്പെട്ടുവെന്നാണ് അറിയിപ്പ്.
സഹസൈനികര്ക്കു നേരെയാണ് ആദ്യം വെടിയുതിര്ത്തത്. 71, 59 വയസുള്ള പുരുഷന്മാരും 64 വയസുള്ള വനിതയുമാണ് കൊല്ലപ്പെട്ട സിവിലിയന്മാര്.
വെടിവയ്പു നടത്താനുള്ള പ്രേരണ വ്യക്തമല്ല. സംഭവത്തില് മൂന്നു പേര്ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിടികൂടി.
National
ഗൂഡല്ലൂര്: കാട്ടാന ആക്രമണത്തില് തൊഴിലാളി മരിച്ചു. ദേവാല മൂന്നാം നമ്പറിലെ ബാലസുബ്രഹ്മണ്യനാണ് (65) മരിച്ചത്.
ഇന്നലെ രാവിലെ നെല്ലാക്കോട്ട പഞ്ചായത്തിലെ കരിയശോലയില് സ്വകാര്യ കാപ്പിത്തോട്ടത്തില് ജോലിക്കിടെയാണ് ബാലസുബ്രഹ്മണ്യനെ ആന ആക്രമിച്ചത്. ആന വരുന്നത് മഴയും മഞ്ഞും മൂലം ശ്രദ്ധയില്പ്പെട്ടില്ല.
District News
പൂച്ചാക്കൽ: അയൽവാസികൾ തമ്മിലുള്ള ദീർഘകാല വൈരാഗ്യം അർധരാത്രിയിലെ വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചു. ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറിയ സംഘത്തിന്റെ ആക്രമണത്തിൽ ഒരേകുടുംബത്തിലെ അഞ്ചുപേർക്കു പരിക്കേറ്റു.
ഗുരുതരമായി വെട്ടേറ്റ ഗൃഹനാഥയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡിലെ വടുതല കൈവെട്ടിച്ചിറ ഭാഗത്തെ വിഷ്ണുഭവനിൽ പ്രകാശൻ (60), ഭാര്യ രജനി പ്രകാശൻ (52), മകൻ വിഷ്ണു പ്രകാശൻ (29), വിഷ്ണുവിന്റെ ഭാര്യ അധിനാ വിഷ്ണു (23), ഇവരുടെ പിഞ്ചുകുഞ്ഞ് എന്നിവർക്കാണു പരിക്കേറ്റത്. തലയ്ക്കു ഗുരുതരമായി വെട്ടേറ്റ രജനി പ്രകാശന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം അരങ്ങേറിയത്. പ്രദേശത്ത് ഏറെനാളായി നിലനിന്നിരുന്ന അയൽവാസികളുടെ തർക്കമാണ് ഒടുവിൽ രക്തച്ചൊരിച്ചിലിൽ കലാശിച്ചത്. വിഷ്ണു പ്രകാശന്റെ വീട്ടിലേക്ക് സുഹൃത്തുക്കൾ നിരന്തരം എത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയും ബന്ധുവുമായ സുരേഷും അദ്ദേഹത്തിന്റെ മൂന്നു മക്കളും വിഷ്ണുവും തമ്മിൽ മുൻപും തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഈ വിഷയത്തിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഞായറാഴ്ച രാത്രി യാത്ര കഴിഞ്ഞ് സുരേഷിന്റെ മക്കൾ വീട്ടിലെത്തിയതിനു പിന്നാലെ സംഘം പ്രകാശന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.
വീടിനുള്ളിൽനിന്നുയർന്ന ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൂച്ചാക്കൽ പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഘർഷത്തിനിടയിൽ എതിർവിഭാഗത്തിലെ സുരേഷിനും മകൻ സുജിത്തിനും പരിക്കേറ്റതിനെ തുടർന്ന് ഇരുവരും ചികിത്സ തേടിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കെതിരെയും പോലീസ് വീണ്ടും കേസെടുത്തിട്ടുണ്ട്. പൂച്ചാക്കൽ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേസിന്റെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
National
ഛണ്ഡിഗഢ്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ബിജെപി ഓഫീസിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട റാണാ ഭായ് എന്നയാളാണ് ഇവരെക്കൊണ്ട് ആക്രമണം നടത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ബിജെപി ഓഫീസിന് നേരെ ആക്രമണം നടത്തി അതിന്റെ വീഡിയോ അയച്ചാൽ 2,200 രൂപ പ്രതിഫലം നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആക്രമണം നടത്തിയ ശേഷവും വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ല. അതിനിടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പ്രതികളുടെ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല.
ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന സ്കൂട്ടറും ഇരുവരുടെയും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ 2.35ഓടെയാണ് സംഭവം നടന്നത്. ഫ്യൂസ് ഘടിപ്പിച്ച പെട്രോൾ ബോംബ് ബിജെപി ഓഫീസിന് നേരെ എറിഞ്ഞശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. പ്രതികളെക്കൊണ്ട് ആക്രമണം നടത്തിച്ചയാൾ വിദേശത്താണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും സാമൂഹികമാധ്യമ ബന്ധങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
International
ടെഹ്റാൻ: കണ്ണിനു കണ്ണെന്ന തരത്തിൽ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിൽ കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും എണ്ണ വ്യാപാരം സ്തംഭിപ്പിക്കുമെന്നും ഇറാൻ ഭീഷണി ഉയർത്തി.
അതിർത്തിയിൽ യാത്രാ ടെർമിനലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട്
സാധാരണക്കാർ കൊല്ലപ്പെട്ടതായും 11 പേർക്ക് പരിക്കേറ്റതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ബാബ് അൽ മന്ദബിൽ രണ്ട് സൗദി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു.
അമേരിക്ക ഇനിയും ആക്രമിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് അറിയിച്ചു. ഇനിയും ഇറാനെ ആക്രമിച്ചാൽ മേഖലയിൽ ആരും തന്നെ എണ്ണ വിൽക്കില്ല, ഹോർമൂസ് കടക്കില്ല, മേഖലയിലെ പാലങ്ങളും കുടിവെള്ള വിതരണവും ഉൾപ്പടെ എല്ലാം തകർക്കുമെന്നും എം.ബി. ഗാലിബാഫ് കൂട്ടിച്ചേർത്തു.
International
റിയാദ്: ചെങ്കടലിൽ സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് ഹൂതി വിമതരുടെ ആക്രമണം. എൻസെലിയ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഹൂതി വിമതർ ആക്രമണം നടത്തിയതായി അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യ സംഭവം സ്ഥിരീകരിച്ചത്. കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാനും സമുദ്ര പരിസ്ഥിതിക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനും ആവശ്യമായ അടിയന്തര മുൻകരുതലുകൾ സ്വീകരിച്ചതായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം ഇറാനിൽ അമേരിക്ക ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സബ്സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു. ഇതോടെ സംഭവത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. തീവെപ്പിൽ ഗുരുതരമായി പൊള്ളലേറ്റ വെമ്പായം സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന അനീഷിന് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ബാറിലെ എ.സി ഹാളിലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടോളം പേർ അടങ്ങുന്ന സംഘത്തിനൊപ്പം ഇരുന്ന് മദ്യപിച്ച അനീഷ് പിന്നീട് ഇവരുമായി വാക്കുതർക്കത്തിലും ചെറിയ രീതിയിലുള്ള പിടിവലിയിലും ഏർപ്പെടുകയായിരുന്നു.
തുടർന്ന് പുറത്തേക്ക് പോയ അനീഷ് സമീപത്തെ പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങി അരമണിക്കൂറിന് ശേഷം തിരിച്ചെത്തി. തുടർന്നുണ്ടായ പിടിവലിക്കിടെ മറ്റുള്ളവരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ അനീഷിന്റെ ശരീരത്തിലേക്കും തീ പടർന്നുപിടിച്ചു. 30-ഓളം പേരുണ്ടായിരുന്ന ഹാളിൽ പെട്ടെന്ന് തീ പടർന്നതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. തുടര്ന്ന് ഫയർഫോഴ്സ് എത്തിയാണ് സോഫയിലും മറ്റും പടർന്ന തീ അണച്ചത്.
സംഭവത്തിൽ പൊള്ളലേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വെമ്പായം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
International
ദുബായ്: ഇറാനിൽ ആക്രമണം കടുപ്പിച്ച് യുഎസ് സേന. ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ കനത്ത ബോംബാക്രമണമാണ് യുഎസ് സേന നടത്തിയത്. തങ്ങളുടെ ഒരു സൈനികൻകൂടി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.
ബഹ്റിൽ കനത്ത ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. തുടർച്ചയായ ഒന്പതാം രാത്രിയാണ് ഇറാനിൽ യുഎസ് സേന ബോംബ് വർഷം നടത്തിയത്. “ഇന്നലെ രാത്രിയും ഇറാനിൽ കനത്ത ആക്രമണം നടത്തി. ഞങ്ങളുടെ കൊല്ലപ്പെട്ട സൈനികർക്കുവേണ്ടിയായിരുന്നു അത് ’’- യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്നലെ ആഗോള വിപണിയിൽ എണ്ണവില 90 ഡോളറിനു മുകളിലായി.
വടക്കൻ ഇറാക്കിൽ പതിച്ച ഇറേനിയൻ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് യുഎസ് സൈനികൻ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 17 ആയി.
ഇറാനിലെ മിസൈൽ-ഡ്രോൺ താവളങ്ങൾ, സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ-തീരനിരീക്ഷണ കേന്ദ്രങ്ങൾ, കമ്യൂണിക്കേഷൻ ശൃംഖല എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. തബ്രിസിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. റവലൂഷണറി ഗാർജിന്റെ അണ്ടർഗ്രൗണ്ട് മിസൈൽ താവളം സ്ഥിതി ചെയ്യുന്നത് തബ്രിസിലാണ്.
ഇന്നലെ രാവിലെ ആക്രമണത്തെത്തുടർന്ന് ഹോർമുസിൽ കപ്പലിനു തീപിടിച്ചു. ഒമാൻ തീരത്തിനു സമീപമായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. ഹോർമുസിൽ യുഎസ് നിർദേശിച്ച പാതയിലാണ് കപ്പലിനു നേർക്ക് ആക്രമണമുണ്ടായത്. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പൽ ആക്രമിച്ചതു തങ്ങളാണെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ബഹ്റിൻ, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇന്നലെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
സിറിയയിലേക്കും ജോർദാനിലെ അഖാബ വിമാനത്താവളത്തിലേക്കും ആക്രമണം നടത്തിയെന്ന് ഇറാൻ സ്ഥിരീകരിച്ചു.
National
ന്യൂഡൽഹി: യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കാസർഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്.
10 നാവികർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഞായറാഴ്ചയാണ് റഷ്യൻ ക്രൂയിസ് മിസൈലുകൾ പതിച്ച് കപ്പലിന് തീപിടിച്ചത്. തുടർന്ന് രാത്രി മുഴുവൻ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് എട്ടുപേരെ രക്ഷപ്പെടുത്തിയത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ത്യൻ, യുക്രെയ്നിയൻ പൗരന്മാരാണ് കപ്പലിലുണ്ടായിരുന്ന നാവികരിൽ ഭൂരിഭാഗവും.
International
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കുവൈറ്റിൽ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണം. കുവൈറ്റിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉത്പാദന പ്ലാന്റിന് നേരെയാണ് ആക്രമണം.
ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി കുവൈറ്റ് അധികൃതർ അറിയിച്ചു. ഇറാന്റെ തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉത്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ സ്ഥിരത ഉറപ്പാക്കാനും തടസമില്ലാതെ സേവനം നൽകാനും സാങ്കേതിക വിദഗ്ധർ 24 മണിക്കൂറും സജീവമായി രംഗത്തുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ ചെങ്കടലിലേക്കുള്ള കവാടം അടയ്ക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ.
യെമനിലെ ഹൂതികളെ ഉപയോഗിച്ചാണ് ഇറാൻ പുതിയ നീക്കത്തിനൊരുങ്ങുന്നത്. ചെങ്കടലിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം തടയാനാണ് ഹൂതികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ഇറാനിൽ അമേരിക്ക ആക്രമണം കടുപ്പിച്ചതോടെയാണ് പുതിയ തീരുമാനം. പെട്രോളിയം വിതരണത്തിൽ ഈ ജലപാതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ബാബ് അൽ-മന്ദബ്.
ഇറാൻ നൽകിയ നിർദേശത്തെ തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം ആയുധങ്ങൾ വിന്യസിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഹൂതികളുടെ നീക്കം ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇറാനെതിരായ സൈനിക നടപടികൾ വിപുലീകരിക്കുന്ന കാര്യത്തിൽ വൻ നീക്കങ്ങളുമായി അമേരിക്ക. ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം ഉൾപ്പെടെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് അമേരിക്കയുടെ പരിഗണനയിൽ.
സംഘർഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ സൈനിക നടപടികൾ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ആലോചനയിലുണ്ട്.
ഇതുകൂടാതെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 'പിക്കാക്സ് മൗണ്ടൻ' തുരങ്കത്തിന് നേരെ ആക്രമണം നടത്തുന്നതും ചർച്ചയായതായാണ് റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ഇറാന്റെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം അമേരിക്കയുടെ കൈയിലെത്തും.
ഇതോടെ ഇറാനുമേൽ വലിയ സാമ്പത്തിക സമ്മർദം ചെലുത്താൻ അമേരിക്കയ്ക്ക് കഴിയും. അതേസമയം യുഎസ് സൈനികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും അമേരിക്കയ്ക്കുണ്ട്.
International
ദുബായ്: ഇറാനിലേക്ക് രൂക്ഷ ആക്രമണം തുടർന്ന് അമേരിക്ക. ഇറേനിയൻ ആർമി ബാരക്കിനു നേർക്കുണ്ടായ യുഎസ് ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടു. ഈയിടെ നടന്ന ആക്രമണങ്ങളിൽ മാത്രം ഇറാനിൽ മരണം 35 ആയി. ചൊവ്വാഴ്ച രാത്രി മാത്രം മുന്നൂറിലേറെ പേർക്ക് പരിക്കേറ്റതായി ഇറേനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴു മണിക്കൂറാണ് ഇറാനിൽ യുഎസ് സേന ബോംബുവർഷം നടത്തിയത്. ഇന്നലെ പകലും ആക്രമണം തുടർന്നു. ഇറാന്റെ തീര പ്രതിരോധ സംവിധാനങ്ങൾ, ക്രൂസ് മിസൈൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. കുവൈറ്റിലും ബഹ്റിനിലും ജോർദാനിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു.
മൂന്ന് ഇറേനിയൻ മിസൈലുകൾ വെടിവച്ചിട്ടെന്ന് ജോർദാൻ അറിയിച്ചു. ഇറാനുമേലുള്ള നാവിക ഉപരോധം ഇന്നലെ യുഎസ് പുനഃസ്ഥാപിച്ചു. ഇടക്കാല വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഏപ്രിലിലായിരുന്നു നാവിക ഉപരോധം പിൻവലിച്ചത്.
അടുത്തയാഴ്ച സമാധാനചർച്ച പുനരാരംഭിച്ചില്ലെങ്കിൽ രണ്ടു ദിവസത്തിനകം ഇറാനിലെ പാലങ്ങളും ഊർജകേന്ദ്രങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഫോക്സ് ന്യൂസ് ചാനലിനോടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകളും പൂട്ടുമെന്ന് ഇറാന്റെ റവലൂഷണറി ഗാർഡ് ഭീഷണി മുഴക്കി. സംഘർഷം കനക്കുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 85 ഡോളറായി ഉയർന്നു.
ഇറാന്റെ 388-ാം മെക്കനൈസ്ഡ് ഇൻഫന്ററി ബ്രിഗേഡിനു നേർക്കാണ് ഇന്നലെ യുഎസ് ആക്രമണമുണ്ടായത്. 13 മിസൈലുകളാണ് യുഎസ് സേന തൊടുത്തത്. ഏഴു സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർക്കു പരിക്കേറ്റു.
ഹോർമുസ് കടലിടുക്കിലെ ഗ്രേറ്റർ ടുൻബ് ദ്വീപിലേക്കും യുഎസ് സേന വ്യോമാക്രമണം നടത്തി. ദ്വീപിലെ ഇറേനിയൻ പ്രതിരോധ, മിസൈൽ കേന്ദ്രങ്ങളിലെയാണ് ലക്ഷ്യമിട്ടത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകൾ പൂട്ടുമെന്ന് ഇറാനിലെ വിപ്ലവഗാർഡ്. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മണ്ഡെപ് കടലിടുക്ക് പൂട്ടുന്നതിനെക്കുറിച്ചാണ് വിപ്ലവഗാർഡിന്റെ ഭീഷണിയെന്നു സൂചനയുണ്ട്.
ബാബ് അൽ മണ്ഡെപിന്റെ ഒരുവശത്ത് യെമൻ ആണ്. ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ് യെമനിലെ ഈ പ്രദേശം നിയന്ത്രിക്കുന്നത്. ഹൂതികളെ ഉൾപ്പെടുത്തി പുതിയ പോർമുഖം തുറക്കാനായിരിക്കാം വിപ്ലവഗാർഡിന്റെ പദ്ധതി.
ഇന്ത്യൻ മഹാസുദ്രത്തിൽനിന്ന് ഏദൻ ഉൾക്കടൽ വഴി ചെങ്കടലിലേക്കു പ്രവേശിക്കുന്നത് ബാബ് അൽ മണ്ഡെപ് വഴിയാണ്. സൂയസ് കനാലിലേക്കു പോകുന്നതും ഇതുവഴി തന്നെ. ഇറാനു മേൽക്കയുള്ള ഹോർമുസ് കടലിടുക്ക് പൂട്ടിയാലും സൗദി അറേബ്യക്ക് ചെങ്കടൽ വഴി എണ്ണക്കയറ്റുമതി സാധ്യമായിരുന്നു.
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഉപയോഗപ്രദമായ എല്ലാ കയറ്റുമതി പാതകളും പൂട്ടുമെന്നാണ് വിപ്ലവഗാർഡ് ഇന്നലെ പറഞ്ഞത്. അമേരിക്ക ആക്രമണം നിർത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നും പറഞ്ഞു.
ബഹ്റിൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾ ആക്രമിച്ചതായും വിപ്ലവഗാർഡ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഇറാനിൽ ആക്രമണം നടത്തിയതായി അമേരിക്കൻ സേന അറിയിച്ചു. ഹോർമുസിൽ ചരക്കുകപ്പലുകൾ ആക്രമിക്കാൻ ഇറാനുള്ള ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്ന് യുഎസ് സേന കൂട്ടിച്ചേർത്തു.
District News
തൃശൂർ: ചില്ലിചിക്കനൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീരു കുറവാണെന്ന് ആരോപിച്ച് ഹോട്ടലിൽ അക്രമം. അത്താണി മിണാലൂരിൽ പ്രവർത്തിക്കുന്ന സെലക്ട് ദർബാറിൽ ഇന്നലെ വൈകീട്ട് അഞ്ചോടെയാണു സംഭവം. ആക്രമണത്തിൽ ഹോ ട്ടൽ ഉടമ കരുമത്ര വെളുത്താട്ടിൽ മുഹമ്മദിന്റെ മകൻ സുഹൈബ് (മുജീബ്- 40), സുഹൃത്ത് കരുമത്ര കൊക്കർണിക്കൽ റഷീദ് (39) എന്നിവർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ഹോട്ടൽ ജീവനക്കാർക്കും പരിക്കുണ്ട്.
സംഭവത്തിൽ കടങ്ങോട് ചെമ്പയിൽ ഷെഫീക്ക് (33), കരിയന്നൂർ സ്വദേശി അലി അക്ബർ (35), കരിയന്നൂർ കള്ളിവളപ്പിൽ ഷബീർ (22), കരിയന്നൂർ ചെമ്പ്രൂർ വീട്ടിൽ ഇജാബ് (23) എന്നിവർക്കെതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്. രണ്ടു കാറുകളിലായെത്തിയ ഏഴംഗസംഘമാണ് ആക്രമണം നടത്തിയത്.
Leader Page
നാലര മാസത്തെ പശ്ചിമേഷ്യൻ യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നു. ഇറാനെതിരായ അമേരിക്കൻ യുദ്ധത്തിൽ ഒത്തുതീർപ്പിന്റെ വഴികളടയുന്നു. അണിയറ നീക്കങ്ങൾ ദിവസങ്ങൾക്കകം ഫലവത്തായില്ലെങ്കിൽ നീണ്ട യുദ്ധത്തിലേക്കു പശ്ചിമേഷ്യ എത്തും. ഹോർമുസിലെ യുഎസ് ഉപരോധം ഇന്നു പ്രാബല്യത്തിൽ വന്നതോടെ സംഘർഷം മൂർച്ഛിക്കും എന്നുറപ്പാണ്.
അതു വ്യാപകയുദ്ധമായി മാറിയെന്നുവരും. എങ്കിലും നയതന്ത്ര നീക്കങ്ങൾ അവസാനിച്ചിട്ടില്ല. ഇറാൻ പാർലമെന്റ് ഇന്നലെ തീവ്രവാദികളായ രണ്ടു പേരെ പദവികളിൽനിന്നു നീക്കിയതിൽ ശുഭസൂചന കാണുന്നവരുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
യെമനിൽ നടക്കുന്നത്
യുദ്ധവ്യാപനത്തിന്റെ തുടക്കത്തിനുള്ള വഴി യെമനിൽ കാണാം. ഇറാൻ വളർത്തിയ ഹൂതി സേന തലസ്ഥാനവും പടിഞ്ഞാറൻ ചെങ്കടൽ തീരവും വരുതിയിലാക്കി. ഔദ്യോഗിക ഭരണകൂടം തെക്ക് ഏദനിൽനിന്ന് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭരിക്കുന്നു. സൗദി അറേബ്യ ഹൂതി വിമതസേനയെ ഒതുക്കാൻ ശ്രമിക്കുന്നു.
ഇറാനിൽ അലി ഖമനയ്യുടെ സംസ്കാരചടങ്ങിലേക്ക് ഇറാൻ വിമാനമയച്ചു കൊണ്ടുപോയ ഹൂതി നേതാക്കളെ തിരിച്ചു കൊണ്ടുവന്ന ഇറാന്റെ വിമാനത്തിന് തിങ്കളാഴ്ച സനായിൽ ഇറങ്ങാൻ പറ്റിയില്ല. സനാ വിമാനത്താവളത്തിൽ സൗദി വ്യോമസേന ബോംബിട്ട് നാശം വരുത്തി. കുറേ ദിവസങ്ങളായി തുടർന്നുപോന്ന സൗദി-ഹൂതി പോരാട്ടം ഇതോടെ പുതിയ തലത്തിലായി.
ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ-സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം മുടക്കും എന്ന ഭീഷണി ഇറാൻ ആവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒരു ചരക്കുകപ്പലിനെ ഹൂതികളുടെ കുറേ സ്പീഡ് ബോട്ടുകൾ വളയാൻ ശ്രമിച്ചു. കപ്പലിൽനിന്നു വെടിവച്ചതോടെ അവ മടങ്ങി.
ലബനനിൽ
ലബനനിൽ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇറാനോ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സേനയോ അംഗീകരിച്ചിട്ടില്ല. അവരെ പങ്കെടുപ്പിക്കാതെയാണ് ഇസ്രയേലിനെയും ലബനനെയും അമേരിക്ക സന്ധിയിലാക്കിയത്. ഹിസ്ബുള്ള സേനയുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളും തകർക്കാൻ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നു. ഹിസ്ബുള്ള ഇടയ്ക്കിടെ ഇസ്രയേലിലേക്കു മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു.
ഹോർമുസ് പിടിക്കാൻ അമേരിക്കയും ഹോർമുസിലെ പിടിവിടാതിരിക്കാൻ ഇറാനും ഇന്നു തുടങ്ങുന്ന പോരിന്റെ ഫലം എന്തായാലും യെമനിലും ലബനനിലും പോരു കടുക്കും. ഇറാനു ക്ഷീണം നേരിട്ടാൽ ചെങ്കടലിലെ ഗതാഗതം തടയാൻ ഹൂതികളെ നിയോഗിക്കും. ഇറാൻ നേടിയാൽ ഹൂതികൾ സൗദിയിലേക്ക് ആക്രമണം രൂക്ഷമാക്കും. ലബനനിലെ ഹിസ്ബുള്ളയും ഇതേപോലെ നീങ്ങും. ചിലപ്പോൾ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഹമാസും വീണ്ടും യുദ്ധത്തിനിറങ്ങാം.
തീവ്രവാദികളെ ഒതുക്കി
ഇതിനിടെ ഇറാനിൽ മറ്റു ചില കാര്യങ്ങൾ നടക്കുന്നുണ്ട്. നാലു മാസത്തിനു ശേഷം പാർലമെന്റ് സമ്മേളനം തുടങ്ങി. അമേരിക്കയുമായുള്ള ചർച്ചകളെ ആദ്യം മുതലേ വിമർശിച്ചുപോന്ന തീവ്രവാദികളായ രണ്ടു പേരെ ആദ്യദിനംതന്നെ നിർണായക ചുമതലകളിൽനിന്നു മാറ്റി. ദേശീയ സുരക്ഷ-വിദേശനയ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മഹമൂദ് നബാവിയെയും വക്താവ് ഇബ്രാഹിം റെസായിയെയും ആണു മാറ്റിയത്. പകരം ചർച്ചയെ അനുകൂലിക്കുന്നവർക്കു പദവി കിട്ടി. 290 അംഗ പാർലമെന്റിൽ തീവ്രവാദികൾ പത്തു ശതമാനമേ വരൂ. നബാവിയും റെസായിയും ഒഴിവാക്കപ്പെട്ടത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു.
ഐആർജിസി
അലി ഖമനയ്യുടെ മൃതസംസ്കാര ചടങ്ങുകളെ അമേരിക്കാ വിരുദ്ധതയ്ക്കും പ്രതികാര മുറവിളിക്കും അവസരമാക്കി രാജ്യത്തെ ജനവികാരം അതാണെന്നു വരുത്താൻ തീവ്രവാദികളും മതനേതാക്കളും ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തീവ്രവാദികളായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് സേന (ഐആർജിസി) ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചതും തുടർചർച്ചകൾ അട്ടിമറിച്ചതും. ഇപ്പോൾ പ്രസിഡന്റ് പെസെഷ്കിയാൻ നയിക്കുന്ന മിതവാദികൾക്ക് പാർലമെന്റിൽ ലഭിച്ച മേൽക്കൈ ചർച്ചയിലേക്കു കാര്യങ്ങൾ എത്തിക്കുമോ എന്നാണു നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നത്.
ഐആർജിസിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണു പരമോന്നത നേതാവ് മുജ്താബ ഖമനയ്യും ഭരണകൂടവുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഖമനയ്യുടെ യഥാർഥ ആരോഗ്യനില പുറത്താർക്കും അറിയില്ല. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്ന് വഹീദ് പറയുന്നതു മാത്രമേ അറിയാവൂ. ഖമനയ് മൃതസമാന അവസ്ഥയിലാണെന്ന് ട്രംപ് പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഐആർജിസിയിൽ നേതൃതല ചലനങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ട്.
ഭയപ്പാട് കുറഞ്ഞു
എന്തായാലും ഹോർമുസിലെ പുതിയ സംഘർഷാന്തരീക്ഷം ലോകത്തെ മുന്പത്തേതുപോലെ ഭയപ്പെടുത്തുന്നില്ല. ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും ഓഹരിവിപണികളുടെ ഇടിവും ഞെട്ടിക്കുന്ന തരത്തിലല്ല. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്: ഉപയോഗം കൂടുതലുള്ള രാജ്യങ്ങൾ വലിയ അളവിൽ ഇന്ധനം റിസർവ് ആയി സൂക്ഷിക്കുന്നു.
രണ്ട്: വ്യാവസായിക ഉത്പാദന പ്രക്രിയകളും വാഹനങ്ങളും കൂടുതൽ ഇന്ധനക്ഷമമായി. കുറച്ച് ഇന്ധനംകൊണ്ടു കൂടുതൽ ഉത്പാദനം നടക്കുന്നു. ഒരു ഡോളർ ഉത്പാദനത്തിന് 2000ൽ വേണ്ടതിന്റെ മൂന്നിലൊന്ന് ഇന്ധനം മതി ഇന്ന്.
മൂന്ന്: നിർമിതബുദ്ധി ഉപയോഗിച്ചുതുടങ്ങിയതോടെ ജോലിക്കാരുടെ കാര്യക്ഷമത കൂടി. കുറച്ചു ജോലിക്കാർ, കൂടുതൽ റിസൽട്ട്. വിഭവങ്ങളെപ്പറ്റി പണ്ടുണ്ടായിരുന്ന വേവലാതി വേണ്ടെന്നായി.
International
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്കാണ് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ തുടർന്ന് നടത്തിയ പ്രത്യാക്രമണമാണ് യുഎഇയുടെ ടാങ്കറിന് നേരെയുണ്ടായത്. അതേസമയം ഹോർമുസിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോർമുസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇതിനുപിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി. ഹോർമുസ്കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലിൽ ബാബ് അൽ മന്ദബ് അടയ്ക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചെന്ന ഇറാൻ പ്രഖ്യാപനത്തെ തള്ളി അമേരിക്ക രംഗത്ത്. ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
അന്താരാഷ്ട്ര ജലപാതയിൽ തടസങ്ങൾ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിപ്പോഴും തയാറാണെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കി. എന്നാൽ ഹോർമുസ് വഴി ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിൽ 140 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ അമേരിക്കയ്ക്കെതിരെ ഗൾഫ് മേഖല ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാൻ ആക്രമണം നടത്തി.
International
ടെഹ്റാൻ: യുഎസ് ഇടപെടൽ അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചെന്ന പ്രഖ്യാപനവുമായി ഇറാൻ. ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാൻ അറിയിച്ചു.
ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാൻ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകൾ നിർദേശിച്ചതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.
അതേസമയം ഇറാനുമായി നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ പൂർണമായും അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുകയും വാണിജ്യ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുകയും ചെയ്ത ഇറാന്റെ നടപടിക്ക് പിന്നാലെയാണ് അമേരിക്ക കടുത്ത സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.
ഖത്തറിന്റെ മധ്യസ്ഥതയിൽ നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ഇറാനുമായുള്ള ചർച്ചകൾക്ക് താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമസേന തുടർച്ചയായ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാനും പ്രത്യാക്രമണം നടത്തി.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇറാനിലെ വിവിധകേന്ദ്രങ്ങളിൽ വീണ്ടും അജ്ഞാത വ്യോമാക്രമണം.
തെക്കൻ ഇറാനിലെ വിവിധ മേഖലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഇറാൻ ഭരണകൂടം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അമേരിക്കൻ സൈനികനീക്കങ്ങൾക്കു സഹായം നൽകുന്നുവെന്നാരോപിച്ച് ഒരു ഇറാനിയേൻ പാർലമെന്റ് അംഗം യുഎഇയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം തുടർന്ന് അമേരിക്കയും ഇറാനും. ഇറാനിലെ 90 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. തങ്ങളുടെ ഏക ആണവോർജ പ്ലാന്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ബഹ്റിൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാ താവളങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിൽ ഒരാൾക്കു പരിക്കേറ്റു.
ജോർദാനിലേക്കു തൊടുത്തത് 10 മിസൈലുകൾ
ജോർദാനിലെ യുഎസ് സേനാ താവളത്തിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ഇറാന്റെ ആക്രമണമുണ്ടായി. പത്തു മിസൈലുകളാണു ജോർദാൻ ലക്ഷ്യമാക്കി തൊടുത്തത്. രണ്ടു ദിവസത്തെ യുഎസ് ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നും 78 പേർക്കു പരിക്കേറ്റെന്നും ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും സൈനികരാണ്.
ചൊവ്വാഴ്ച ഹോർമുസിൽ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടർന്ന് വെടിനിർത്തൽ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. കപ്പലുകൾക്ക് നേർക്ക് ആക്രമണം തുടർന്നാൽ ഇറാന് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പു നൽകി. ഇറാനിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിനിടെ, സമവായത്തിനായി ഖത്തർ ശ്രമമാരംഭിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
വിമർശനവുമായി ഖത്തർ
അതേസമയം, ഹോർമുസിൽ കപ്പലുകൾ ആക്രമിച്ച ഇറാനെതിരേ ഖത്തർ വിമർശനമുയർത്തി. ഖത്തർ പ്രധാനമന്ത്രി, ഒമാൻ, തുർക്കി വിദേശകാര്യ മന്ത്രിമാർ, പാക് സേനാ മേധാവി എന്നിവരുമായി ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സംസാരിച്ചു.
80 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
ബുധനാഴ്ച ഇറാനിലെ 80 കേന്ദ്രങ്ങളിലാണ് യുഎസ് സേന ആക്രമണം നടത്തിയത്. ഇന്നലെ ബുഷേറിലെ ഇറാന്റെ ആണവോർജ പ്ലാന്റിനു നേർക്കും തെക്കൻ തുറമുഖ നഗരങ്ങളിലും ആക്രമണമുണ്ടായി. വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയായിരുന്നു ഇന്നലെ പുലർച്ചെ യുഎസ് സേന ലക്ഷ്യമിട്ടത്. അതേസമയം, ഇറാനിലെ ആക്രമണം അവസാനിപ്പിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഏപ്രിൽ എട്ടിലെ വെടിനിർത്തലിനു ശേഷം ആദ്യമായി ഇറാനിലെ പാലങ്ങൾ യുഎസ് ആക്രമിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരം നടന്ന മഷാദിലേക്കുള്ള രണ്ടു പാലങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ ആലോചിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച ഹോർമുസിലൂടെ വെറു എട്ടു കപ്പലുകൾ മാത്രമാണ് കടന്നുപോയത്. ചൊവ്വാഴ്ച 36 കപ്പലുകൾ സഞ്ചരിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
Kerala
കായംകുളം: മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പ്രതിയുടെ ആക്രമണത്തിൽ വനിതാ എസ്ഐ ഉൾപ്പടെ മൂന്നു പേർക്ക് പരിക്ക്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കായംകുളം പോലീസ് സ്റ്റേഷനിലെ എസ്ഐ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
അടിപിടിക്കേസിലെ പ്രതിയായ കായംകുളം സ്വദേശി റൈസൽ (32) ആണ് ആക്രമണം അഴിച്ചുവിട്ടത്. പോലീസ് സ്റ്റേഷനിൽ വെച്ച് മൊഴി രേഖപ്പെടുത്തുന്നതിനിടെ പ്രതി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ എസ്ഐ, എഎസ്ഐമാരായ പ്രിയ, സജീവ് എന്നിവർക്ക് നേരെയാണ് പ്രതി ആക്രമണം അഴിച്ചുവിട്ടത്.
തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു.
International
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ ഇന്ന് രാത്രി കനത്ത ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെ അങ്കാറയിൽ എത്തിയപ്പോഴായിരുന്നു വീണ്ടും ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. കഴിഞ്ഞദിവസം രാത്രി തങ്ങൾ അവരെ ആക്രമിച്ചു. വളരെ ശക്തമായ ആക്രമണമായിരുന്നു അതെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ന് രാത്രി വീണ്ടും അവരെ അതിശക്തമായി ആക്രമിക്കും. അവർക്ക് താൻ ചെറിയ മുന്നറിയിപ്പ് നൽകുകയാണ്. തങ്ങൾ അവരെ അതിശക്തമായി ആക്രമിക്കും. അവർ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് ആരോപിച്ചു.
ഇറാനെ അണുവായുധമുക്തമാക്കാനാണ് യുദ്ധമുണ്ടായത്. ഇതിനിടെ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. അതിൽ പുരോഗതിയുണ്ടെന്ന് താൻ കരുതി. എന്നാൽ ചർച്ച കഴിഞ്ഞ് ഒന്നും സംസാരിച്ചിട്ടില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ പറയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: സമാധാന ചർച്ചകളും ധാരണകളും ഉരുത്തിരിയുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതോടെ വീണ്ടും സംഘർഷഭരിതമായി പശ്ചിമേഷ്യ. ഇതിനു തിരിച്ചടിയായി ഇറാനിലെ എൺപതോളം കേന്ദ്രങ്ങളിലാണ് ഇന്നു പുലർച്ചെ യുഎസ് ആക്രമണം നടത്തിയത്.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡ് വിലയും 2.75 ശതമാനം ഉയർന്ന് 72.38 ഡോളറായി.
അമേരിക്കയ്ക്ക് പിന്തുണയുമായി നാറ്റോ
പുതിയ സംഭവവികാസങ്ങളിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ അമേരിക്കയ്ക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു. വെടിനിർത്തൽ കരാർ നിലനിൽക്കെ കപ്പലുകളെ ഇറാൻ ആക്രമിച്ച സാഹചര്യത്തിൽ അമേരിക്കയുടെ സൈനിക നടപടി തികച്ചും അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഒരുകാരണവശാലും ആണവശേഷി കൈവരിക്കില്ലെന്നു സഖ്യകക്ഷികൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു മാർക്ക് റൂട്ടെ.
International
ടെഹ്റാൻ / വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇറാനെതിരേ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നു പുലർച്ചെ ആക്രമണം നടത്തിയത്.
ഇതിനു മറുപടിയായി ബഹറിനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളിലേക്കു മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാനും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തർ, സൗദി അറേബ്യ എന്നിവരുടേതുൾപ്പെടെ മൂന്ന് എണ്ണക്കപ്പലുകൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിനുപിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണം നടത്തിയത്.
ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ്, ഖാർഗ് ദ്വീപ്, സിരിക്, ഖേഷ്മം ദ്വീപ് എന്നിവിടങ്ങളിലായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ 60ഓളം ചെറിയ ബോട്ടുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ ഉൾപ്പെടെ 80ലധികം ലക്ഷ്യസ്ഥാനങ്ങൾ അമേരിക്കൻ ബോംബാക്രമണത്തിൽ തകർന്നു.
ഇതിനു മറുപടിയായി യുഎസ് നേവിയുടെ ബഹറിനിലെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനവും കുവൈറ്റിലെ അലി അൽ സാലം വ്യോമത്താവളവും ഉൾപ്പെടെ 85 പ്രമുഖ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരേ ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവഗാർഡുകൾ അറിയിച്ചു. തങ്ങളുടെ സൈനികനീക്കത്തിൽ ഇടപെടാൻ ശ്രമിച്ച അമേരിക്കയുടെ ഒരു എംക്യു-9 അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കുവൈറ്റിലും ബഹറിനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
കഴിഞ്ഞ മാസം ഒപ്പുവച്ച 14 ഇന താത്കാലിക സമാധാന കരാറിന്റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ, കപ്പലുകൾക്കുനേരേയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും അതിനു കടുത്ത വില നൽകേണ്ടിവരുമെന്നും അമേരിക്ക വ്യക്തമാക്കി.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി.
Kerala
ആലപ്പുഴ: കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാറശാല രാധം ഹൗസിൽ വിഷ്ണു സത്യൻ (33), ചെറുതന ശാസ്താംമുറി വഴുവേലിൽ തറയിൽ അരുൺകുമാർ (അപ്പൂസ്–28), ഹരിപ്പാട് വെട്ടുവെനി കിഴക്കേടാമ്പള്ളി തേക്കതിൽ അഖിൽ റോയ് (28) എന്നിവരാണ് അറസ്റ്റിലായത്.
ഹരിപ്പാടുള്ള ആൾതാമസമില്ലാത്ത വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് പിടികൂടിയത്. കേസിൽ ഒരാളെക്കൂടി ഇനി പിടികൂടാനുണ്ട്.
തിങ്കളാഴ്ച രാത്രി പുളിക്കീഴ് ജംഗ്ഷന് കിഴക്കുവശത്ത് വച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ കാർത്തികപ്പള്ളി പുതുക്കുണ്ടം ആലുങ്കുന്നത്ത് വിഷ്ണു പ്രസന്നന് (30) നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 21-ന് പുളിക്കീഴ് ജംഗ്ഷനിൽ വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.
അന്ന് വിഷ്ണു പ്രസന്നൻ നടത്തിയ ആക്രമണത്തിൽ ഇപ്പോൾ അറസ്റ്റിലായ വിഷ്ണു സത്യന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് കഴിഞ്ഞദിവസം രാത്രി എട്ടോടെ കാറിലെത്തിയ സംഘം വിഷ്ണു പ്രസന്നനെ തടഞ്ഞുനിർത്തി വെട്ടിയത്.
ആക്രമണത്തിൽ ഇയാളുടെ തലയുടെ പുറകിലും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ വിരലുകളുടെ ചലനശേഷി തിരികെ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലാണ് ഇയാൾ.
ആക്രമണത്തിന് ഉപയോഗിച്ച വാളും കത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രതികൾ മാന്നാർ എണ്ണയ്ക്കാട് ആറ്റിലാണ് ഉപേക്ഷിച്ചിരിക്കുന്നത്. എന്നാൽ ആയുധങ്ങൾ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി, ഫയർഫോഴ്സിന്റെയും മുങ്ങൽ വിദഗ്ദ്ധരുടെയും സഹായത്തോടെ ആറ്റിൽ വിശദമായ തിരച്ചിൽ നടത്തി ആയുധങ്ങൾ കണ്ടെടുക്കാനാണ് പോലീസിന്റെ തീരുമാനം.
തൃക്കുന്നപ്പുഴ എസ്എച്ച്ഒ ലാൽ. സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ കെ. അജിത്,പി. ശ്രീകുമാർ, രഞ്ജിത്ത് എഎസ്ഐ എസ്. ഗോപകുമാർ.സീനിയർ സിപിഒ മാരായ സാജിദ്, അനീഷ് കുമാർ, സിദ്ദിഖ്, മണിക്കുട്ടൻ, ഗിരീഷ് ലാൽ, ഇയാസ്, സിപിഓ നജി എന്നിവരും ഉണ്ടായിരുന്നു.
Kerala
തൃശൂര്: വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ തേയിലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ദിൽവാർ അലിക്കാണ് പരിക്കേറ്റത്.
അപ്പർ പരലൈ എസ്റ്റേറ്റിൽ തേയിലച്ചെടികൾക്ക് മരുന്ന് തളിക്കുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണമുണ്ടായത്. ഈ സമയം ദിൽവാർ അലി ഉൾപ്പെടെ അഞ്ച് തൊഴിലാളികളാണ് തോട്ടത്തിൽ ജോലിയിലുണ്ടായിരുന്നത്. നിലവിളി കേട്ട് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ എത്തിയപ്പോഴേക്കും കരടി ഓടിമറഞ്ഞു.
ഉടൻ തന്നെ ദിൽവാറിനെ വാൽപാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആനമല കടുവ സങ്കേതത്തിന്റെ ഭാഗമായ വാല്പാറയില് കരടി ഉള്പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം അടുത്തിടെ വര്ധിച്ചതായി വനംവകുപ്പ് അറിയിച്ചു.
District News
ഇരിട്ടി: പന്നിശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ഇരിട്ടി നഗരസഭയിലെ വളോര ചെറുവയൽ മേഖലയിലെ കർഷകർ. ശല്യം രൂക്ഷമായതോടെ ചിലർ കൃഷിയിറക്കുന്നത് തന്നെ നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മേഖലയിൽ എത്തിയ പന്നിക്കൂട്ടം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ വി. സജേഷിന്റെ ഇരുന്നൂറിലധികം നേന്ത്ര വാഴകൾ പന്നിക്കൂട്ടം നശിപ്പിച്ചു. സജേഷ് സ്ഥലം പാട്ടത്തിനെടുത്താണ് 4000 ത്തോളം വാഴകൾ നട്ടത്. കുലയ്ക്കാൻ നാലുമാസം മാത്രം അവശേഷിച്ചിരിക്കെയാണ് വാഴകൾ പന്നിക്കൂട്ടം കുത്തി വീഴ്ത്തിയത്.
ഉപദ്രവകാരികളായ പന്നികളെ വെടിവച്ചു കൊല്ലാനുളള അംഗീകൃത ഷൂട്ടർമാർ നഗരസഭയിൽ ഉണ്ടെങ്കിലും അവരെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നാണു കർഷകരുടെയും പ്രദേശവാസികളുടെയും പരാതി. കുരങ്ങിനെ പ്രതിരോധിക്കാൻ തോക്കിന് ലൈസൻസ് നേടാനുള്ള ശ്രമവും പല കർഷകരും നടത്തുകയാണ്.
District News
പിലാത്തറ: കുടുംബപ്രശ്നം ഒത്തുതീര്പ്പാക്കാന് ശ്രമിച്ച മസ്ജിദ് കമ്മിറ്റിക്കാരോടുള്ള വിരോധത്തില് ഏഴിലോട്ട് ഫാറൂഖ് പള്ളിക്കു നേരെ ആക്രമണം. മൂന്നുപേര്ക്കു പരിക്കേറ്റു.
മസ്ജിദിലെ മുഅദ്ദിന് മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീര് അന്ന (47), കെ.എം. സമീര് (37) എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര് ഗവ. താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.
ഏഴിലോട് ബദര് ക്വാർട്ടേഴ്സില് വാടകയ്ക്ക് താമസിക്കുന്ന കാസര്ഗോഡ് ബേഡഡുക്ക കൊളത്തൂര് സ്വദേശി സിയാദ് അബ്ദുള്ളയാണ് (31) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തേമുക്കാലോടെ ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലായിരുന്നു സംഭവം. കത്തി, അരിവാൾ, കത്രിക എന്നിവയുമായി എത്തി മസ്ജിദിന്റെ ജനലുകളും കാബിനുകളും അടിച്ചു തകർക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പേരെയും ആക്രമിച്ചത്.
നേരത്തെ പ്രതി വാടക ക്വാർട്ടേഴ്സിൽ നിരന്തരം പ്രശ്നമുണ്ടാക്കുകയും സിസിടിവി തകർക്കുകയും അയൽവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഭാര്യ പള്ളിക്കമ്മിറ്റിക്കാരോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് കമ്മിറ്റി ഭാരവാഹികൾ പ്രശ്ന പരിഹാരത്തിനായി ശ്രമിച്ച വിരോധമാണ് അക്രമത്തിനു കാരണമെന്ന് പറയുന്നു.
Kerala
തിരുവനന്തപുരം: പ്രവർത്തനസമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയയാൾ ബിവറേജസ് ഔട്ട്ലെറ്റിന്റെ ചില്ല് ഇടിച്ച് തകർത്തു. തടയാൻ ശ്രമിച്ച ജീവനക്കാരനെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.
പാറശാല ബിവറേജസ് ഔട്ട്ലെറ്റിൽ വ്യാഴാഴ്ച രാത്രി 9.10ഓടെയാണ് സംഭവം. പരിക്കേറ്റ ജീവനക്കാരനായ പ്രദീപിനെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാത്രി ഒൻപതോടെ ബിവറേജസ് ഔട്ട്ലെറ്റ് അടച്ചിരുന്നു. എന്നാൽ, 9.10ന് ഒരാൾ മദ്യം വാങ്ങാനെത്തി. ഔട്ട്ലെറ്റ് അടച്ചിട്ടത് കണ്ട് പ്രകോപിതനായ ഇയാൾ പ്രീമിയം കൗണ്ടറിന്റെ വാതിലിലെ ചില്ല് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനായ പ്രദീപിനെയും ആക്രമിച്ചത്. പ്രദീപിന്റെ മുഖത്ത് താക്കോൽ കൊണ്ട് ഇടിച്ചുപരിക്കേൽപ്പിച്ച പ്രതി പിന്നാലെ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
വണ്ടിപെരിയാർ: കുമളി ചോറ്റുപാറ മേഖലയിലും വന്യമൃഗ ആക്രമണം. വളർത്തുമൃഗത്തെ കൊന്നു. പ്രാഥമിക പരിശോധനയിൽ പുലിയുടെ ആക്രമണം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
ചോറ്റുപാറ മുത്തയ്യൻ കോളനിയിൽ താമസിക്കുന്ന ആനന്ദഭവൻ വീട്ടിൽ ആനന്ദന്റെ ആടിനെ കാണാതായിരുന്നു. ഞായറാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് ആടിനെ ചത്തനിലയിൽ കണ്ടെത്തിയത്.
തുടർന്ന് വനം വകുപ്പിൽ വിവരമറിയിച്ചതനുസരിച്ച് അവരെത്തി പരിശോധിക്കുകയും ആക്രമിച്ച മൃഗം പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ജനവാസ മേഖലകൂടിയായ ഈ പ്രദേശത്ത് കടന്നിരിക്കുന്ന പുലിയെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കു നേർക്കു കൈയേറ്റ ശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്നും വൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിക്കാൻ കല്ലും കട്ടയും വടികളും കരുതുന്നതായും ജനക്കൂട്ടത്തെ ഒഴിവാക്കിയ ശേഷമേ ഉദ്യോഗസ്ഥർ വീടു വിട്ടുപോകാൻ അനുവദിക്കാവൂ എന്നും അറിയിച്ചിരുന്നു.
എന്നാൽ, ഇക്കാര്യങ്ങളും ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. ഇതാണ് അക്രമത്തിലേക്കും കാറുകൾ പൂർണമായി അടിച്ചുതകർക്കുന്ന നിലയിലേക്കും എത്തിയത്. സുരക്ഷ ഒരുക്കുന്നതിൽ പോലീസ് സംവിധാനം പൂർണമായി പരാജയപ്പെട്ടു.
സുരക്ഷിതമായി ഇഡി ഉദ്യോഗസ്ഥർക്ക് മുൻ മുഖ്യമന്ത്രിയുടെ ബേക്കർ ജംഗ്ഷനിലെ വീട്ടിൽനിന്ന് പ്രധാന റോഡിൽ എത്താൻ കഴിയുമോ എന്ന കേന്ദ്ര സേന ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കും സുരക്ഷിതമായി എത്തിക്കാമെന്നായിരുന്നു മറുപടി. എന്നാൽ, പോലീസ് നൽകിയ ഉറപ്പുകൾ പൂർണമായി ലംഘിക്കപ്പെട്ടു. ഉദ്യോഗസ്ഥർക്കു നേർക്കും ആക്രമണമുണ്ടായി. വനിത ഉദ്യോഗസ്ഥക്കും പരിക്കേറ്റു. ഡ്രൈവറുടെ കണ്ണിനു പരിക്കേറ്റു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധന സംസ്ഥാനത്തെ അറിയിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യത്തിൽ പോലീസിന്റെ ഒരു സഹായവും ഇഡി തേടിയിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയും അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എട്ടു പേരടങ്ങിയ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയോടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കർ ജംഗ്ഷനു സമീപത്തെ വാടക വീട്ടിൽ ഇഡി പരിശോധനയ്ക്ക് എത്തിയത്. സാധാരണ സംസ്ഥാന പോലീസ് സഹായം തേടാതെ ഇത്തരം പരിശോധനയ്ക്ക് എത്തുന്പോൾ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കുക പതിവാണ്.
International
ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ പ്രധാന ഹൈവേയിൽ മൂന്നു വാഹനങ്ങൾക്കു നേർക്കുണ്ടായ ഇസ്രേലി ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
ഇവരിൽ ഒരു സ്ത്രീയും അവരുടെ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഹിസ്ബുള്ള തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു.
ഇസ്രയേലും ലബനനും ഇന്ന് വാഷിംഗ്ടണിൽ നേരിട്ടു ചർച്ച നടത്താനിരിക്കേയാണ് ആക്രമണം. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം ലബനനിൽ 2882 പേർ കൊല്ലപ്പെട്ടു.
ഏപ്രിൽ 17ന് വെടിനിർത്തൽ നിലവിൽവന്നശേഷം മാത്രം 380 പേർ കൊല്ലപ്പെട്ടുവന്ന് ലബനീസ് ആരോഗ്യമന്ത്രി റകാൻ നസറെദിൻ പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വടിവാളുമായി ആക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. സോലെം നാഗേശ്വര റാവു എന്ന യുവാവാണ് അറസ്റ്റിലായത്.
മനുഗുരുനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സോലെമിനെ പോലീസ് തടഞ്ഞു നിർത്തിയത്. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ താക്കീത് നൽകി വീട്ടിലേക്ക് മടക്കി അയച്ചു.
എന്നാൽ വീട്ടിലേക്ക് പോയ സോലെം അൽപ്പസമയത്തിന് ശേഷം വടിവാളുമായി തിരികെ എത്തുകയായിരുന്നു. ഇയാൾ പോലീസ് ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. വളരെ പണിപ്പെട്ടാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
Kerala
ഗൂഡല്ലൂർ: നീലഗിരിയിലെ അയ്യൻകൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മുരുക്കംപാടി ഉന്നതിയിലെ ചെന്പൻ (65) ആണു മരിച്ചത്. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെ വീടിനു സമീപത്തായിരുന്നു ആനയുടെ ആക്രമണം.
പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർക്കു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ജിഷ്ണുവിന്റെ ശബ്ദം കേട്ട് ഓടിയെത്തിയവരാണ് പിന്നീട് ഇരുവരെയും പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചെമ്പൻ മരിച്ചത്. പന്തല്ലൂർ ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
National
മുംബൈ: ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞ കേസിൽ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിക്ക് ഒരുമാസം തടവുശിക്ഷ. മഹാരാഷ്ട്ര ഫിഷറീസ്മന്ത്രി നിതീഷ് റാണയ്ക്കെതിരെയാണ് നടപടി.
2019ൽ ദേശീയ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞെന്നാണ് കേസ്. മുംബൈ–ഗോവ ഹൈവേയുടെ മോശം സ്ഥിതിയിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനിടെയായിരുന്നു സംഭവം.
എൻഎച്ച്എഐ എൻജിനിയറായ പ്രകാശ് ഷെഡേക്കറിന്റെ ദേഹത്തേക്ക് നിതീഷ് റാണ ചെളി വാരിയെറിയുകയായിരുന്നു. അന്ന് കോൺഗ്രസിലായിരുന്നു റാണ.
റാണയുടെ ശിക്ഷ പിന്നീട് റദ്ദാക്കിയ കോടതി മേൽക്കോടതിയിൽ അപ്പീൽ പോകാൻ സമയം അനുവദിച്ചു.
Kerala
ദേശമംഗലം (തൃശൂർ): തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസുകാരനു ഗുരുതര പരിക്കേറ്റു. ദേശമംഗലം ഈസ്റ്റ് പല്ലൂർ നന്പ്രം പൂവാരത്തുടി വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ലാസിലിനാണ് സാരമായി പരിക്കേറ്റത്.
വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ബാലനെ ഓടിയെത്തിയ നായ കവിളിലും കൈയിലും കടിക്കുകയായിരുന്നു. കവിളിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു 12.45നാണ് സംഭവം.
കുട്ടിയെ ഉടനെ ദേശമംഗലം ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ.ഷംസീർ. ആയുധം കൊണ്ടുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ല.
മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായ നിലയിലായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു. സഭാംഗം അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ വന്ദേഭാരതിൽ കയറി പോകാൻ തനിക്ക് കഴിയില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു.
അതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും സ്പീക്കർ വിശദീകരിച്ചു. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്യു പെൺകുട്ടികൾ സമരത്തിന് വന്നില്ല. സമരത്തിനു പോയാൽ ജയിലിൽ കിടക്കേണ്ടി വരും. ജയിലിൽ കിടത്തിയത് എന്തോ അപരാധം എന്നാണ് കോൺഗ്രസ് പറയുന്നത്.
ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിന്റെ ഭാഗമായി ജയിലിലും കിടക്കേണ്ടി വരും. മുൻപ് തങ്ങൾക്കെതിരെയും വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്ന് ഷംസീർ പറഞ്ഞു.
International
കീവ്: റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയ്നിൽ ഏഴു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർ നിപ്രോയിലും രണ്ടു പേർ ചെർണിഹീവിലുമാണ് മരിച്ചത്. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി 619 ഡ്രോണുകളും 47 മിസൈലുകളും യുക്രെയ്നു നേർക്കു പ്രയോഗിച്ചുവെന്നാണു റിപ്പോർട്ട്.
നിപ്രോയിൽ ജനവാസകേന്ദ്രങ്ങളും ബിസിനസ് സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പാർപ്പിട സമുച്ചയത്തിനു നേർക്കുണ്ടായ ആക്രമണത്തിലാണ് അഞ്ചു പേർ മരിച്ചത്. രാത്രിയിലെ ആദ്യ ആക്രമണത്തിൽ നാലു പേർ മരിച്ചു. രക്ഷാപ്രവർത്തനം നടക്കവേ പകലുണ്ടായ രണ്ടാമത്തെ ആക്രമണത്തിൽ മറ്റൊരാളും കൊല്ലപ്പെട്ടു. നിപ്രോയിൽ മാത്രം 30 പേർക്കു പരിക്കേറ്റതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
റുമേനിയയിൽ പോസ്റ്റും വീടും തകർന്നു
ബുക്കാറെസ്റ്റ്: യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന നാറ്റോ അംഗമായ റുമേനിയയിൽ റഷ്യൻ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഒരു വൈദ്യുതി പോസ്റ്റും വീടിനോടു ചേർന്ന ഭാഗവും നശിച്ചു. റഷ്യൻ സേന വെള്ളിയാഴ്ച രാത്രി യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിനിടെയായിരുന്നു സംഭവം.
റുമേനിയയിൽ ആർക്കും പരിക്കില്ലെന്നാണ് അറിയിപ്പ്. ഡ്രോൺ അവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉണ്ടാകാമെന്ന നിഗമനത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചുമാറ്റി.
ആകാശപോലീസിംഗിന്റെ ഭാഗമായി റുമേനിയയിൽ വിന്യസിച്ചിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ റഷ്യൻ ആക്രമണത്തിനിടെ നിരീക്ഷണപ്പറക്കൽ നടത്തി. യുദ്ധവിമാനങ്ങൾ ഡ്രോണുകളെ വെടിവച്ചിട്ടുവെന്ന വാർത്ത ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
റഷ്യൻ ആക്രമണത്തിനിടെ റുമേനിയയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിക്കാറുണ്ടെങ്കിലും നാശനഷ്ടം ഇതാദ്യമാണ്.
യുക്രെയ്ന്റെ മറുപടി യെക്കാത്തരീൻബെർഗിൽ
മോസ്കോ: അതിർത്തിയിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള റഷ്യൻ നഗരമായ യെക്കാത്തരീൻബെർഗിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
നാലു വർഷം പിന്നിട്ട യുദ്ധത്തിൽ യെക്കാത്തെരീൻബെർഗ് ആക്രമിക്കപ്പെടുന്നത് ആദ്യമാണ്. ഇവിടത്തെ ഒരു ബഹുനില അപ്പാർട്ട്മെന്റിലാണ് ഡ്രോൺ പതിച്ചത്. ഏതാനും പേർക്ക് നിസാര പരിക്കേറ്റു. അപ്പാർട്ട്മെന്റിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു മാറ്റി.
National
ന്യൂഡൽഹി: ഹോർമുസിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി.
അതേസമയം വെടിവയ്പ്പിൽ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ നിന്ന് ഐആർജിഎസ് ചുങ്കം ഈടാക്കുന്നുണ്ട്. എന്നാൽ അത്തരം നികുതി നൽകാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവൻ ഇന്ത്യയുടെ സഹായം തേടി കൊച്ചി തുറമുഖത്ത് അടുത്തിരുന്നു. ഇതിനിടെയാണ് ജഗ് അർണവ്, സാൻമാർ ഹെറാൾഡ് എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായത്.
Kerala
വൈക്കം: തെരഞ്ഞെടുപ്പ് യോഗത്തിലെ സിപിഎം നേതാവിന്റെ പ്രസംഗത്തിൽ പ്രകോപിതരായി ബിജെപി പ്രവർത്തകർ സിപിഎം നേതാവിന്റെ വീടുകയറി ആക്രമിക്കാൻ ശ്രമിക്കുകയും ഭാര്യയേയും മക്കളേയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി.
സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ വൈസ്പ്രസിഡന്റുമായ കെ.കെ. രമേശനെയാണ് വീടുകയറി ആക്രമിക്കുവാൻ ശ്രമിച്ചതെന്നാണ് പരാതി.
ആക്രമിക്കാനെത്തിയ സംഘത്തിനെതിരെ കെ.കെ.രമേശൻ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ചെമ്പില് പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സിപിഎം ജില്ലാ കമ്മറ്റി അംഗം കെ.ശെൽവരാജ് യോഗം ഉദ്ഘാടനം ചെയ്തു.
International
കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ കുവൈറ്റിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഉടൻ ഇന്ത്യയിലെത്തിക്കും. തമിഴ്നാട് രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം.
ശുഐബയിലെ ജല ശുദ്ധീകരണ പ്ലാന്റിനു നേരെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടു പാടുകൾ സംഭവിച്ചതായും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.
സന്താന ശെൽവം മരിച്ച സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. യുവാവിന്റെ കുടുംബത്തോടുള്ള അനുശോചനം എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
International
ടെഹ്റാൻ: ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ട് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ മിസൈൽ ആക്രമണം. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവയ്ക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു.
ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.
Kerala
കണ്ണൂർ: കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിൽ മുഴുവൻ പ്രചാരണത്തിന് ഇറങ്ങേണ്ട തിരക്കിനടയിലും കണ്ണൂരിൽ മാധ്യമ പ്രവർത്തകരെ കണ്ട സണ്ണി ജോസഫിനും പറയാനുണ്ടായിരുന്നത് സിപിഎം- ബിജെപി ഡീലിനെക്കുറിച്ചായിരുന്നു.
രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി ആവർത്തിച്ച് ആരോപണം ഉന്നയിക്കുന്നത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കണ്ണൂർ ഡിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി കൂടിയായ സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ ഗാന്ധിയെ അടിസ്ഥാനരഹിതമായി കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരേയോ പ്രധാനമന്ത്രിക്കെതിരെയോ ഒന്നും പറയുന്നില്ല. കേരളത്തിനു പുറത്ത് രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ച് സിപിഎം വോട്ട് പിടിക്കുമ്പോഴാണ് പിണറായി രാഹുലിനെ കടന്നാക്രമിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും കോൺഗ്രസിനെ മാത്രമാണ് വിമർശിക്കുന്നത്. പിണറായിക്കെതിരേ ഒന്നും പറയുന്നില്ല. പാലക്കാട്, കോന്നി ഉൾപ്പെടെ നിരവധി നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലും ഈ ഡീൽ വ്യക്തമാണ്.
എസ്എൻസി ലാവ്ലിൻ, സ്വർണക്കൊള്ള തുടങ്ങിയ കേസുകൾ ആവിയായതും പിണറായിയുടെ മക്കൾക്കെതിരേയുള്ള പരാതികൾ മരവിപ്പിച്ചതും സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണെന്നും സണ്ണി ജോസഫ് ആവർത്തിച്ചു.
?പാലക്കാട്ട് സിപിഎം- ബിജെപി ഡീൽ ആരോപിക്കുന്ന താങ്കൾ അവിടെ രാഷ്ട്രീരംഗത്തുള്ള ഒരാളെ മത്സരിപ്പിക്കാത്തത് ഡീലിന്റെ ഭാഗമാണെന്ന് തിരിച്ചൊരു ആരോപണം ഉണ്ടായാൽ എന്തായിരിക്കും പ്രതികരണം?
=പാലക്കാടുള്ളത് യുഡിഎഫിന്റെ അതിശക്തനായ സ്ഥാനാർഥിയാണ്. രമേഷ് പിഷാരടി രാഷ്ട്രീയ രംഗത്ത് സജീവമായ വ്യക്തി തന്നെയാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തടക്കം സജീവമായിരുന്നു. രമേഷ് പിഷാരടിക്ക് വലിയ സ്വീകാര്യതയാണ് പാലക്കാട്ട് ലഭിക്കുന്നത്. അദ്ദേഹം വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
?പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോടുള്ള മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് എന്താണ് പ്രതികരണം?
=പിണറായിയുടെ ഉള്ളിലെ യഥാർഥ പിണറായി പുറത്തുവന്നതാണ്. അദ്ദേഹത്തിന്റെ പതിവ് ഏകാധിപത്യ ശൈലിയാണ് അവിടെ കണ്ടത്. സമന്നുത സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്തരത്തിൽ ക്ഷുഭിതനാകരുത്. പ്രസംഗത്തിനിടയിൽ ചോദിച്ചത് തെറ്റാണെങ്കിൽ പ്രസംഗം കഴിഞ്ഞശേഷം പറയാം എന്നെങ്കിലും പറയാമായിരുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കടക്ക് പുറത്ത് എന്നു പറയാത്ത മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
?തളിപ്പറമ്പ്, പയ്യന്നൂർ ഉൾപ്പെടെ സിപിഎം വിട്ടുവന്നവരെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ച മണ്ഡലങ്ങളിൽ, അതിന് വിരുദ്ധമായി കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്നത് വലിയ തിരിച്ചടിയും നേതൃത്വത്തിന്റെ പരാജയവുമല്ലേ?
=ഇത്തരം മണ്ഡലങ്ങളിൽ കോൺഗ്രസിന് റിബൽ സ്ഥാനാർഥികൾ ഉണ്ടാകില്ല. അവരുമായി ഇതിനകം സംസാരിച്ചുകഴിഞ്ഞു. പത്രിക പിൻവലിക്കും. സ്ഥാനാർഥി നിർണയ ഘട്ടത്തിൽപോലും മാധ്യമങ്ങൾ എന്തൊക്കെയാണ് പടച്ചുവിട്ടത്. എന്തുണ്ടായി? മലപോലെ വന്നത് എലി പോലെ പോയി.
?കോൺഗ്രസിലെ പ്രമുഖ നേതാവ് കെ. സുധാകരൻ പേരാവൂരിൽ പ്രചാരണത്തിന് വരാതിരുന്നത് എന്തുകൊണ്ടാണ്? താങ്കൾ അദ്ദേഹത്തെ കണ്ടില്ലെന്ന പരാതി ഉണ്ടല്ലോ?
=കെ. സുധാകരൻ എന്റെകൂടി നേതാവാണ്. ഡൽഹിയിൽ നിന്ന് പല തവണ അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ചിട്ടുണ്ട്. കെ. സുധാകരന്റെ ശക്തമായ പിന്തുണ തനിക്കുണ്ട്. അദ്ദേഹത്തെ ഉടൻ കാണും. പേരാവൂരിൽ പ്രചാരണത്തിനും എത്തും. തന്നോട് സുധാകരന് സഹോദരതുല്യമായ സ്നേഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സുധാകരന് സ്ഥാനാർഥിത്വം നിഷേധിച്ചത് സണ്ണി ജോസഫാണെന്ന തരത്തിൽ പേരാവൂരിൽ വ്യാപകമായി ബോഡ് സ്ഥാപിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണ്.
International
നയ്റോബി: സുഡാനിലെ പ്രധാന ആശുപത്രിയിലുണ്ടായ ഡ്രോണ് ആക്രമണത്തില് 64 പേര് കൊല്ലപ്പെട്ടു. 13 പേര് കുട്ടികൾ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വെള്ളിയാഴ്ചയായിരുന്നു നിഷ്ഠുര ആക്രമണമുണ്ടായത്. ഈസ്റ്റ് ഡാര്ഫര് സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്-ഡായിനിലെ ആശുപത്രിയാണ് ആക്രമിക്കപ്പെട്ടത്.
പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോര്ട്ട് ഫോഴ്സസ് (ആര്എസ്എഫ്) നിയന്ത്രണത്തിലുള്ള പ്രദേശമാണ് എല്-ഡായിന്. സുഡാന് സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആര്എസ്എഫ് ആരോപിച്ചു.
International
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.
അതേസമയം കുവൈറ്റിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: പോലീസിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. പോലീസുകാർ സ്വന്തം ചുമതലകളുമായി ധൈര്യമായി മുന്നോട്ടു പോകണം.
പോലീസിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും പോലിസീന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിൽ പങ്കുവച്ച് വീഡിയോയിൽ ഡിജിപി പറഞ്ഞു. രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും പോലീസുമായി സഹകരിക്കണം.
സമൂഹത്തിൽ സമാധാനവും നീതിയും നടപ്പാക്കുന്ന പോലീസുമായി സഹകരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡിവൈഎഫ്ഐക്കാർ പോലീസുകാരനെ മർദിച്ചതും പോലീസ് ജീപ്പ് തടഞ്ഞതും വിവാദമായിരുന്നു.
International
ടെഹ്റാൻ: യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ . ഇറാന്റെ സായുധസേനയായ ഐആർജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടത്.
വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്നും ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചതായും ഐആർജിസി പറഞ്ഞു.
യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നാണ് ഐആർജിസി പറയുന്നത്. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീർച്ചയായും ആക്രമിക്കുമെന്നും ഐആർജിസി പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാന് പൂർണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആർജിസി തസ്നിം ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.